കൊളോണിയൽ മാതൃകയിലുള്ള പുരാതനകെട്ടിടങ്ങൾക്കൊപ്പം തണൽവിരിച്ചുനിൽക്കുന്ന വൻമരങ്ങളും ഉൾപ്പെടുന്നതാണ് മുംബൈനഗരം. വൻവികസന പദ്ധതിൾക്കിടയിലും മായാതെ സൂക്ഷിക്കുന്ന ഈ പച്ചപ്പ്, രാജ്യത്തെ ഇതരനഗരങ്ങളിൽനിന്നും മുംബൈയെ വ്യത്യസ്തമാക്കുന്നു. എന്നാൽ, മെട്രോറെയിലിൻറെ പൂർത്തീകരണത്തിനായി അയ്യായിരത്തിലധികം മരങ്ങളാണ് നഗരത്തിൽനിന്നും ഉടൻ വെട്ടിമാറ്റുന്നത്.
രാജ്യത്തെ മറ്റെല്ലാ പ്രമുഖനഗരങ്ങളുടെ ചിത്രമെടുത്ത് താരതമ്യപ്പെടുത്തിയാലും, വൃക്ഷങ്ങളെ ഇത്രമേൽ സംരക്ഷിക്കപ്പെടുന്ന മറ്റൊരുനഗരവുമുണ്ടാകില്ല. കാലത്തെ അതിജീവിക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോടുചേർന്നും, നടപ്പാതയുടെ അരികിലുമുള്ള മരംനടീൽസംസ്കാരവും, പുതിയ കെട്ടിടങ്ങൾ നിര്‍മിക്കുമ്പോൾ മരങ്ങൾ മുറിക്കാതെ ശ്രദ്ധിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ബ്രിഹത് മുംബൈ മുന്‍സിപ്പല്‍ കോർപ്പറേഷന്‍റെ കണക്കനുസരിച്ച്, ഇരുപത്തൊന്ന് ലക്ഷത്തിലധികം മരങ്ങളുണ്ട് മുംബൈ നഗരത്തിൽ. പച്ചത്തുരുത്തെന്ന് നാമെല്ലാം വിശേഷിപ്പിക്കുന്ന കേരളത്തിലെ നഗരങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണ് ഈ കണക്ക്. മറ്റെല്ലാ നഗരങ്ങളിലും നാൾക്കുനാൾ മരങ്ങളുടെ എണ്ണം ക്രമാധീതമായി കുറയുമ്പോഴും കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്കെടുത്താൽ മുംബൈയിൽ മൂന്നരലക്ഷംമരങ്ങളാണ് വർധിച്ചത്.
കോളോണിയൽ മാതൃതകയിലുള്ള മനോഹരമായ കെട്ടിടങ്ങൾ നിർമിച്ചതിനൊപ്പം ബ്രിട്ടീഷുകാർതന്നെ സമ്മാനിച്ചതാണ് ഈ മരംനടീൽ സംസ്കാരവും. പരിസ്ഥിതിസംരക്ഷണമെന്ന നല്ലപാഠം അനുവർത്തിക്കുന്ന പുതുതലമുറയുടെ മനസിനൊപ്പം, മരംമുറിക്കുന്നതിന് കർശനമായ നിയന്ത്രണവും നിലവിലുണ്ട്.
ഒപ്പം, വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാരിനൊപ്പം വിവിധ സന്നദ്ധസംഘടനകളുടെ പ്രവർത്തനവും ഊർജമാകുന്നു. എന്നാൽ, മുംബൈ നഗരത്തിലേക്കുള്ള മെട്രോ പദ്ധതിയുടെ അടുത്തഘട്ടം പൂർത്തിയാക്കാൻ അയ്യായിരത്തിലധികം മരങ്ങൾ മുറിക്കണമെന്നാണ് പുതിയകണക്കുകൾ. ദിനങ്ങളെണ്ണപ്പെട്ട മരങ്ങളിൽ അധികൃതർ അടയാളമിട്ടുകഴിഞ്ഞു. ഇത് പരിസ്ഥിതി സ്നേഹികളിലും നഗരവാസികളിലും കുറച്ചൊന്നുമല്ല ആശങ്ക ജനിപ്പിച്ചിരിക്കുന്നത്. മുംബൈയെ എന്നും വ്യത്യസ്തമാക്കിയിരുന്ന ഈ മരങ്ങൾ വെട്ടിത്തെളിച്ചുള്ള വികസനത്തോടാണ് പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പുയരുന്നത്.