തമിഴ്നാട്ടിലെ എന്നൂര്‍ തുറമുഖത്ത് ചരക്കു കപ്പലുകള്‍ കൂട്ടയിടിച്ചതിനെ തുടര്‍ന്ന് ചോര്‍ന്ന എണ്ണ തൊണ്ണൂറ് ശതമാനം നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള അസംസ്കൃത എണ്ണ നീക്കം ചെയ്യുന്നതിന് വേഗം പോരെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ന്നൂര്‍ തുറമുഖത്തിന്‍റെ 34 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേയ്ക്ക് വ്യാപിച്ച എണ്ണ 90 ശതമാനവും നീക്കിയതായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശ വാദം. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും എണ്ണ നീക്കം ചെയ്യുന്നത് തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് എണ്ണ നീക്കം ചെയ്യുന്നത്. അതിനിടെ തീരത്ത് കെട്ടികിടക്കുന്ന എണ്ണ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും എണ്ണ നീക്കം ചെയ്യുന്നത് വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഡിഎംകെയും ഡിഎംഡികെയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.
എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയിയലധികമായി കടലില്‍ പോകാനാകാതെ ദുരിതത്തിലാണ് മല്‍സ്യതൊഴിലാളികള്‍. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് വിസികെ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച എല്‍പിജി ഇറക്കിയതിനു ശേഷം മടങ്ങുകയായിരുന്ന മേപ്പിള്‍ എന്ന കപ്പല്‍ അസംസ്കൃത എണ്ണയുമായി തുറമുഖത്തേയ്ക്ക് വരികയായിരുന്ന ഡോണ്‍ എന്ന കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് എണ്ണ ചോര്‍ച്ച ഉണ്ടായത്.