വ്യോമയാന മേഖലയാണ് കൊറോണ വൈറസ് ബാധയിൽ ഏറെ പ്രതിസന്ധിയിലായ ബിസിനസുകളിലൊന്ന്. പറക്കാതെ പാർക്ക് ചെയ്തിരുന്നാൽ പോലും വിമാന കമ്പനികൾക്ക് നഷ്ടം കോടികളാണ്. എയർ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഒാരോ ദിവസവും 30 മുതൽ 35 കോടി രൂപ വരെ നഷ്ടമുണ്ട്. വരുമാന നഷ്ടത്തിന് പുറമേ വിമാനങ്ങള്‍ ഏറെ ദിവസം പറക്കാതെ പാർക്ക് ചെയ്യുന്നതുമൂലം സംഭവിക്കുന്ന നഷ്ടം വേറെയും.
വിമാനം പറക്കുമ്പോഴുള്ളതിനെക്കാൾ പ്രശ്നങ്ങളാണു നിർത്തിയിടുമ്പോഴെന്ന് എയർക്രാഫ്റ്റ് എൻജിനീയർമാർ പറയുന്നത്. പറക്കുമ്പോൾ എന്തു പ്രശ്നമുണ്ടെങ്കിലും പൈലറ്റോ കാബിൻ ജീവനക്കാരോ അറിയിക്കും. വിമാനങ്ങൾ പറന്നുകൊണ്ടിരിക്കുമ്പോൾ അറ്റകുറ്റപ്പണികൾ കുറവാണ്. പാർക്ക് ചെയ്തിരിക്കുമ്പോൾ എന്‍ജിനും മെക്കാനിക്കൽ ഭാഗങ്ങളുമെല്ലാം ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കണം ഇല്ലെങ്കിൽ പിന്നീട് അവയുടെ പ്രവർത്തനം അവതാളത്തിലാകും. കൂടാതെ ഇന്റീരിയറിലും പരിശോധനകൾ ആവശ്യമാണ്. അതേസമയം, ലോക്ഡൗൺ കാലം ചില വിമാനങ്ങൾക്കു പ്രയോജനകരവുമാണ്. വിമാനങ്ങളുടെ നിശ്ചിത മണിക്കൂർ പറക്കലിനു ശേഷമുള്ള വിശദ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ഈ സമയം പ്രയോജനപ്പെടുത്താം. പെയിന്റിങ്, ഇന്റീരിയർ നവീകരണം എന്നിവയും നടത്താം.