കോണ്‍ഗ്രസ് ചരിത്രത്തിലെ സംഭവബഹുലമായ ഒരു ദശാസന്ധിയുടെ രാഷ്ട്രീയ മുഖമായിരുന്നു സോണിയാഗാന്ധിയുടേത്.
നയപരിഷ്കണങ്ങളിലൂടെ കോണ്‍ഗ്രസിനെ പുതിയ കാലത്തിനോട് പാകപ്പെടുത്തിയത് സോണിയയുടെ നേതൃത്വമായിരുന്നു. വിമര്‍ശനങ്ങളോട് കാട്ടിയ സഹിഷ്ണുതാപൂര്‍വമായ സമീപനങ്ങളുടെ പേരിലും സോണിയാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. 1991 ല്‍ വീര്‍ഭൂമിയില്‍ ഉയര്‍ന്ന രാജീവ്ഗാന്ധിയുടെ ചിതപ്പുക അവശേഷിപ്പിച്ച ഒരുപാട് രാഷ്്ട്രീയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സോണിയാഗന്ധി.
കോണ്‍ഗ്രസിന്റെ പ്രൗഢചരിത്രത്തിനുമേല്‍ കളങ്കങ്ങള്‍ വാരിപ്പൊത്തപ്പെട്ട ആ ദശാസന്ധിയില്‍ സോണിയയുടെ വരവിനായി പ്രവര്‍ത്തകരും പാര്‍ട്ടിയും മുറവിളികൂട്ടി. രാജീവ്ഗാന്ധിയുടെ നിഴലില്‍ നിന്ന് രാജീവിന്റെ വഴിയിലേക്കെത്താന്‍ പിന്നെയും ഏഴുവര്‍ഷമാണ് സോണിയാഗാന്ധി സ്വയം പാകപ്പെട്ടത്.
അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് പിന്നാമ്പുറത്തേക്ക് എടുത്തെറിയപ്പെട്ട പാര്‍ട്ടിയെയാണ് അവര്‍ക്ക് നയിക്കേണ്ടിവന്നതും. സോണിയവരാന്‍ പാര്‍ട്ടിവിട്ടവരും സോണിയ വന്നതുകൊണ്ട് പാര്‍ട്ടിവിട്ടവരും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഉയര്‍ത്തിത്തന്നെ ദേശീയധാരയില്‍ അന്നുമുണ്ടായിരുന്നു. 2004 ല്‍ ഭരണത്തിളക്കത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എയുടെ പതനത്തിന്റെ ആക്കംകൂട്ടിയത് സോണിയാഗാന്ധിയുടെ പാകതയെത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ തന്നെയായിരുന്നു. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും ഒരേ നയത്തില്‍ കൂട്ടിക്കെട്ടാവുന്ന ഒരുപാട് പ്രാദേശികകക്ഷികളുടെ വിജയവും അവര്‍ മുന്നില്‍ക്കണ്ടു. അതിന്റെ ഫലമായിരുന്നു യു.പി.എ. ഇടതുകരങ്ങള്‍ പോലും കോണ്‍ഗ്രസിനായി ഉയര്‍ന്ന ആ കാലത്താണ് വിവരാവകാശവും തൊഴിലുറപ്പുമടക്കം ഭരണവിപ്ലവങ്ങള്‍ പലതുണ്ടായത്. വെള്ളിത്തളികയില്‍ വച്ചുനീട്ടിയ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച് രണ്ടാംനിരയിലെ ഒന്നാമിരിപ്പിടത്തിലിരുന്ന് മുന്നണിയെ പത്തുവര്‍ഷം നയിച്ചു. പിന്നെ മോദിപ്രഭാവത്തില്‍ അടിപതറിവീണെങ്കിലും നാലാണ്ടിനിപ്പുറം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നവപ്രതീക്ഷ നാമ്പെടുത്തു തുടങ്ങുമ്പോഴാണ് സോണിയാഗാന്ധി തിരശീലയ്ക്ക് പിന്നിലെ വഴി സ്വയം തിരഞ്ഞെടുത്തത്. രാജീവിന് ശേഷം ആരെന്ന ഉത്തരമില്ലാത്ത ഒരു ചോദ്യമുണ്ടായിരുന്നു. സോണിയയ്ക്കുശേഷം അത്തരമൊരു ചോദ്യമുയരാത്തിടത്താണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷയത്രയും.