രണ്ടു പേരിലധികം യാത്ര ചെയ്താല്‍ പിഴയിടുകയും ചീത്തവിളിക്കുകയുമൊക്കെ ചെയ്യുന്ന പൊലീസുകാരെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ബിഹാറിലെ വൈശാലി ജില്ലയിലെ ട്രാഫിക്ക് പൊലീസുകാരന്‍ നിയമ ലംഘനം നടത്തുന്ന ആളുടെ മുന്നില്‍ കൈകൂപ്പി അപേക്ഷിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിതാവ് എന്നു കരുതുന്ന ഒരാള്‍ അഞ്ചു കുട്ടികളെ ബൈക്കില്‍ കയറ്റി യാത്ര ചെയ്യുന്നതു കണ്ട് തടഞ്ഞു നിര്‍ത്തിയാണ് പൊലീസുകാരന്റെ അപേക്ഷ.
ബൈക്ക് ഓടിക്കുന്നയാള്‍ മാത്രമാണ് ഹെല്‍മറ്റ് ഉപയിഗിച്ചിട്ടുള്ളത്. ചെറിയൊരു അപകടം പോലും വന്‍ ദുരന്തമുണ്ടാക്കി വയ്ക്കുമെന്ന് ഈ ചിത്രം കണ്ടാല്‍ മനസിലാകും. കുഞ്ഞുങ്ങളുടെ സുരക്ഷയോര്‍ത്താണ് പൊലീസുകാരന്‍ തൊഴുകൈയുമായി നില്‍ക്കുന്നത്. സാധാരാണയായി പിഴ ചുമത്തുന്ന സമ്പ്രദായത്തിൽ നിന്നും മാറി അവരെ പറഞ്ഞു മനസിലാകുന്നതു വഴി കൂടുതൽ ആളുകൾ നിയമം അനുസരിക്കും എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ വിശ്വസിക്കുന്നത്.
ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആന്ധ്രാ പൊലീസുകാരൻ കൂപ്പുകൈയോടെ യാത്രികനോട് ഹെൽമെറ്റ് ധരിക്കാൻ അപേക്ഷിക്കുന്ന ദ്യശ്യങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.