ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായ സാന്പത്തിക ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മിക ഒൗന്നിത്യം കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നഷ്ടമായെന്നും സിന്‍ഹ ആഞ്ഞടിച്ചു. അതിനിടെ, ജയ് ഷായുടെ മാനനഷ്ടക്കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി താക്കീത് നല്‍കി.
സാന്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ജയ് ഷായ്ക്കെതിരായ ആരോപണങ്ങളില്‍ യശ്വന്ത് സിന്‍ഹ പാര്‍ട്ടിക്കകത്ത് കലാപക്കൊടിയുയര്‍ത്തിയിട്ടുള്ളത്. ദേശീയ അധ്യക്ഷന്‍റെ മകനെതിരായ ആരോപങ്ങള്‍ പാര്‍ട്ടിയുടെ ധാര്‍മിക ഒൗന്നിത്യം നഷ്ടപ്പെടുത്തിയെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ജയ് ഷായ്ക്ക് കേന്ദ്ര ഉൗര്‍ജമന്ത്രാലയം വായ്പ അനുവദിച്ച രീതിയും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ജയ് ഷായെ ന്യായീകരിച്ച് സംസാരിക്കുന്നതും തെറ്റായ ചില കാര്യങ്ങള്‍ നടന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ ആരോപണവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
അതിനിടെ, ഒാണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയറിനെതിരെ ജയ് ഷാ നല്‍കിയ മാനന്ഷ്ടക്കേസ് പരിഗണിക്കുന്നത് അഹമ്മദാബാദ് അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ എസ് വി രാജു ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസ് പരിഗണിച്ചപ്പോള്‍ ജൂനിയര്‍ അഭിഭാഷകനെത്തി കേസ് വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. പതിനാറിന് കേസ് പരിഗണിക്കുന്പോള്‍ അഭിഭാഷകന്‍ ഹാജരായില്ലെങ്കില്‍ കേസ് തള്ളുമെന്ന് കോടതി അറിയിച്ചു.