ഗുജറാത്തില്‍ തുറന്ന ജീപ്പിൽ റോഡ്ഷോ നടത്താനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കം പൊലീസ് തടഞ്ഞു. സുരക്ഷാകാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ലക്ഷ്യമിട്ടുള്ള ത്രിദിന സന്ദര്‍ശനത്തില്‍, റോഡ്ഷോ ഉൾപ്പെടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
പ്രധാനമന്ത്രിയും, ബിജെപി കേന്ദ്രനതാക്കളും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴും, കോൺഗ്രസ് പിൻവലിഞ്ഞ് നിൽക്കുന്നതിനോട് സംസ്ഥാനഘടകത്തിൽപോലും വിയോജിപ്പുകൾ പ്രകടമായിരുന്നു. ഈ അഭിപ്രായഭിന്നതകൾ മറന്ന് കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് സന്ദർശനലക്ഷ്യം. ഒപ്പം, രാഹുലിൻറെ ഭാരതപര്യടനത്തിന് മുന്നോടിയായുള്ള യാത്രയായും സന്ദർശനത്തെ വിലയിരുത്താം. ഗുജറാത്ത് കോൺഗ്രസിന് ബാലികേറാമല എന്ന് വിശേഷിപ്പിക്കാവുന്ന സൗരാഷ്ട്രിയിലും, മധ്യഗുജറാത്തും ലക്ഷ്യമിട്ടാണ് മൂന്നുദിവസത്തെ പര്യടനം. രാവിലെ ദ്വാരകാദിഷ് ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനംനടത്തി.
പതിനഞ്ചോളം പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, അതില്‍ പ്രധാനപ്പെട്ടത് ദ്വാരകയിലെ റോഡ്ഷോയാണ്. തുറന്നജീപ്പിൽ ജാംനഗറിലേക്ക് 135കിലോമീറ്റർ സഞ്ചരിക്കാനായിരുന്നു തീരുമാനമെങ്കിലും, സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ഇതിന് പൊലീസ് അനുവാദം നൽകിയില്ല. പ്രതിഷേധമെന്നോണം, ഏതാനും കിലോമീറ്റർ കാളവണ്ടിയിൽ യാത്രചെയ്യുമെന്നാണ് വിവരം. പര്യടനത്തിനിടെ വിവിധ വ്യവസായപ്രമുഖരുമയും സമുദായനേതാക്കളുമായും രാഹുൽ ചർച്ചനടത്തും.