ശാസ്ത്രത്തെ തള്ളി പുരാണത്തെ പ്രകീർത്തിച്ച് വീണ്ടുമൊരു കേന്ദ്രമന്ത്രി. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും വിദ്യാർഥികൾ രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ച് പഠിക്കണമെന്നും മാനവശേഷി മന്ത്രി സത്യപാൽ സിങ് പറഞ്ഞു. മന്ത്രിസഭയിൽ പുതിയ അംഗമാണ് ഇദ്ദേഹം.
അഖിലേന്ത്യ സാങ്കേതികവിദ്യാ കൗൺസിലിന്റെ (എഐസിടിഇ) വിശ്വകർമ പുരസ്കാര വിതരണ സമ്മേളനത്തിലാണ് സത്യപാൽ സിങ്ങിന്റെ പ്രസ്താവന. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സത്യപാൽ, 2012 മുതൽ 2014 ജനുവരി വരെ മുംബൈ പൊലീസ് കമ്മിഷണറായിരുന്നു. ഇന്ത്യക്കാരാണ് വിമാനം കണ്ടുപിടിച്ചതെന്നും വിശ്വകർമ്മ ദേവനെപ്പറ്റി കൂടുതൽ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇന്ത്യയിലെ വിദ്യാർഥികൾ വിമാനത്തിന്റെ കണ്ടുപിടിത്തത്തെപ്പറ്റി പഠിക്കുന്നുണ്ട്. 1903ൽ റൈറ്റ് സഹോദരന്മാർ വിമാനം കണ്ടെത്തിയെന്നാണ് പുസ്തകങ്ങളിൽ പറയുന്നത്. എന്നാൽ ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. 1895ൽ തന്നെ ഇന്ത്യക്കാരൻ ശിവാകർ ബാബുജി തൽപാഡെ വിമാനമുണ്ടാക്കിയിരുന്നു. ഐഐടികളിലും എൻജിനീയറിങ് സ്ഥാപനങ്ങളിലും ഇതെല്ലാം പഠിപ്പിക്കേണ്ടതല്ലേ?’– സിങ് ചോദിച്ചു.
ശിവാകർ ബാബുജി തൽപാഡെയെ മാത്രമല്ല, രാമായണത്തിലെ പുഷ്പക വിമാനത്തെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കണം. നമ്മൾ ഗവേഷണത്തിലും കണ്ടുപിടിത്തത്തിലും ഇപ്പോൾ പിന്നിലാണ്. എന്നാൽ, നമ്മുടെ പുരാണത്തിലും ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള സംസ്കാരത്തിലും നിരവധി അദ്ഭുത കണ്ടുപിടിത്തങ്ങൾ കാണാം. അതെക്കുറിച്ചെല്ലാം ശാസ്ത്രീയമായി അറിയാൻ തയാറാവണം.
പൗരാണിക കാലത്തെ ശാസ്ത്രീയവിദ്യകൾ കണ്ടെത്തി ഉപയോഗിക്കാൻ സാധിക്കണം. രാമായണത്തിൽ പറയുന്ന ചന്ദ്രാമണി ഇതിനുദാഹരണമാണ്. രാവണന്റെ കൊട്ടാരത്തിലെ ചെടികളിൽ ചന്ദ്രാമണി ഉണ്ടായിരുന്നെന്നാണ് പറയുന്നത്. ചെടികളെ നനയ്ക്കേണ്ട എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ഇത്തരത്തിലുള്ള ഗവേഷണങ്ങളാണ് വിദ്യാർഥികൾ നടത്തേണ്ടതെന്നും സത്യപാൽ സിങ് പറഞ്ഞു.
ബിജെപി നേതാക്കളിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്ന ആദ്യത്തെ വ്യക്തിയല്ല ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള നേതാക്കൾ സത്യപാൽ സിങ്ങിന് മുൻഗാമികളായുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി: കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ഉണ്ടായത്. അക്കാലത്തുതന്നെ ജെനിറ്റിക് സയന്‍സ് വികാസം പ്രാപിച്ചിരുന്നു. ആനയുടെ തല ദൈവത്തിന്റെ ഉടലുമായി ചേര്‍ക്കണമെങ്കില്‍ (ഗണപതി) അതൊരു വിദഗ്ധന്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി തന്നെയാണ്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്: യുഎസ് ശാസ്ത്രജ്ഞര്‍ സൂര്യഗ്രഹണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അദ്ഭുതം. എന്നാല്‍ നിങ്ങളുടെ അടുത്തുള്ള ഒരു ജോത്സ്യനെ പോയി കാണൂ. അദ്ദേഹം പഞ്ചാംഗം തുറന്ന് നൂറ്റാണ്ടുകള്‍ക്കു മുൻപുള്ള നക്ഷത്രഫലങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും പറഞ്ഞുതരും.
രാധാമോഹന്‍ സിങ്: ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ രാജയോഗം നടത്തിയാല്‍ മതി. രാജയോഗത്തിലൂടെ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാം. പരമാത്മ ശക്തി ഉപയോഗിച്ച് വിത്തിന്റെ ശേഷി കൂട്ടാം. കർഷകർ യോഗിക് ഫാമിങ് ഉപയോഗപ്പെടുത്തണം.
രമേഷ് പൊഖ്രിയാല്‍: ആണവപരീക്ഷണം ഇന്ത്യയ്ക്ക് പുതുമയല്ല. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുൻപ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്.