കർണാടക സർക്കാരിന്റെ വിലക്ക് മറികടന്ന് മംഗളൂരുവിൽ ബൈക്ക് റാലി നടത്തിയ ബി എസ് യദിയൂരപ്പ ഉൾപ്പടെയുള്ള ബിജെപി-യുവമോർച്ച പ്രവർത്തകരെ പൊലീസ് കസറ്റഡിയിലെടുത്ത് വിട്ടയച്ചു. തീരദേശജില്ലകളിലും മംഗളൂരുവിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് മംഗളൂരു ചലോയെന്നപേരിൽ റാലി നടത്തിയത്. വർഗീയകലാപമുണ്ടാകുമെന്ന കാരണത്താൽ കർണാടക സർക്കാർ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. അതേസമയം റാലി വിജയിച്ചെന്ന് ബി എസ് യദിയൂരപ്പ മനോരമ ന്യൂസിനോട് പറഞ്ഞു.
ജ്യോതി സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യദിയൂരപ്പ സംസാരിക്കുന്നതിനിടയിലാണ് പ്രവർത്തകർ ബൈക്ക് റാലി തുടങ്ങിയത്.
ഇതോടെ നോതാക്കൾ വേദി വിട്ടിറങ്ങി. ബാരിക്കേടുകൾ മറിച്ചിട്ട് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബൈക്കുകളും പിടിച്ചെടുത്തു. ഇതിനിടയിലേക്കെത്തിയ ബി എസ് യദിയൂരപ്പയെയും, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറെയും ഉൾപ്പടെ നൂറിലധികം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. സർക്കാരും പൊലീസും പരാജയപ്പെട്ടെന്നും
പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും യദിയൂരപ്പ മനോരമ ന്യൂസിനോട് പറഞ്ഞു. പൊതുയേഗം നടത്താൻ മാത്രമാണ് പൊലീസ് അനുമതിയുണ്ടായിരുന്നത്.
കർണാടകയിലെ മറ്റിടങ്ങളിൽ റാലി നടത്താൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ഐജിമാരുടെയും എട്ട് എസ്പിമാരുടെയും നേതൃത്വത്തിൽ കനത്ത കാവലാണ് നഗരത്തിൽ ഒരുക്കിയിരുന്നത്.