തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ്സിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ കടുത്ത വിമർശനം അഴിച്ചുവിട്ടു. വിദഗ്ധനായ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് മോദിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദമുയർത്തുന്നവരെ മർദ്ദിച്ചും, ആക്രമിച്ചും സമ്മർദ്ദിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്ര സ്വഭാവമുള്ള ശക്തികൾക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവർത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതായും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്നും രാഹുൽ അറിയിച്ചു.