ബ്ലൂവെയിൽ ഗെയിമിന്റെ നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷ നേടാൻ ആഗ്രഹിക്കുന്നവർക്കു പ്രചോദനം പകരുന്ന കഥയാണു തമിഴ്നാട് കാരക്കാല സ്വദേശി അലക്സാണ്ടറി (21) ന്റേത്. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിനോക്കിയിരുന്ന അലക്സാണ്ടറിനു വാട്സാപ് ഗ്രൂപ്പിൽനിന്നാണു മരണക്കളിയുടെ ലിങ്ക് ലഭിച്ചത്. വെറുതെ ഒരു രസത്തിനു കളിച്ചുതുടങ്ങി പെട്ടെന്നുതന്നെ ഗെയിമിന് അടിമയായി. ഇതോടെ ജോലിയിൽനിന്നു നീണ്ട അവധിയെടുത്തു വീട്ടിലിരുന്നു കളി തുടർന്നു.
അലക്സാണ്ടറുടെ പ്രവൃത്തികളിൽ സംശയം തോന്നിയ സഹോദരൻ അജിത്തിന്റെ സമയോചിതമായ ഇടപെടലാണ് ഇയാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ മൂന്നിന് അർധരാത്രി സെമിത്തേരിയിലെത്തി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതു ശ്രദ്ധയിൽപെട്ട അജിത് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ താൻ ബ്ലൂവെയിലിന് അടിമയാണെന്ന് അലക്സാണ്ടർ സമ്മതിച്ചു. തുടർന്ന് ഇയാളുടെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചെങ്കിലും ഗെയിം ഡിലീറ്റ് ചെയ്തിരുന്നു.
ഗെയിം അഡ്മിൻ തനിക്ക് അവസാനം തന്ന ടാസ്ക്, കയ്യിൽ തിമിംഗിലത്തിന്റെ ആകൃതിയിൽ മുറിവുണ്ടാക്കാനാണെന്ന് അലക്സാണ്ടർ പൊലീസിനോടു പറഞ്ഞു. മൂന്നു ദിവസത്തെ തുടർച്ചയായ കൗൺസലിങ്ങിനുശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്സാണ്ടർ ഇത്തരം അപകടകരമായ ഗെയിമുകൾ കളിക്കരുതെന്നും മറ്റാരുടെയും ശ്രദ്ധയിൽപെട്ടില്ലെങ്കിൽ ഇവ നമ്മെ ആത്മഹത്യയിലേക്കു തള്ളിവിടുമെന്നും പറഞ്ഞു.
ബ്ലൂവെയിലിനെതിരെ മുൻകരുതൽ
കൊലയാളി ഗെയിം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലൂവെയിലിനെതിരെയുള്ള മുൻകരുതൽ നിർദേശങ്ങൾ തമിഴ്നാട് സർക്കാർ പുറത്തിറക്കി. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളുടെ അസ്വാഭാവിക പ്രവൃത്തികൾ നിരീക്ഷിക്കണമെന്നതാണു പ്രധാന നിർദേശം. ഗെയിമിന് അടിപ്പെട്ടു മധുര സ്വദേശി പത്തൊൻപതുകാരൻ ജീവനൊടുക്കിയതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഗെയിമിന്റെ ലിങ്ക് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.