കശ്മീരിൽ ഏറ്റമുട്ടലിനിടെ സൈന്യം ഒരു ഭീകരനെ വധിച്ചു. കുൽഗാമിൽ തന്ത്രേപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ തട്ടിക്കൊണ്ടുപോയ ഇരുപത്തിരണ്ടുകാരനായ സൈനികോദ്യോഗസ്ഥൻ ഉമർ ഫയാസിനെ വധിച്ച ഇഷാന്ത് പാഡറാണു കൊല്ലപ്പെതെന്നാണു വിലയിരുത്തൽ. രാഷ്ട്രീയ റൈഫിൾസും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണു ഭീകരൻ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മേയിലാണു പുതുതായി നിയമിക്കപ്പെട്ട ലഫ്റ്റനന്റ് ഉമർ ഫയാസിനെ ലഷ്കർ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഷോപ്പിയാനിൽ വിവാഹ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. അതിർത്തിയിലെ സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണർത്തുന്നതായിരുന്നു ഫയാസിന്റെ കൊലപാതകം. ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
അതിനിടെ, കശ്മീരിലെ പാന്തചൗക്കിൽ പൊലീസ് ബസിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഏഴുപേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി എട്ടോടെ ജമ്മു–ശ്രീനഗർ ഹൈവേയിൽ ആയിരുന്നു ആക്രമണം. ജമ്മു–കശ്മീർ സായുധ പൊലീസിന്റെ ബസിനു നേർക്കു ഭീകരർ വെടിയുതിർക്കുകയായിരുന്നു.