മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമാണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എ.ജി.പേരറിവാളന്റെ ഹർജിയിലാണു ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
അന്വേഷണ ഏജൻസികൾ ഗൂഢാലോചനയുടെ വശം വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നാണു പേരറിവാളന്റെ വാദം. മരണത്തിനിടയാക്കിയ ബെൽറ്റ് ബോംബിന് ആവശ്യമായ ബാറ്ററികൾ നൽകിയെന്നതാണു പേരറിവാളനെതിരെ ചുമത്തിയ കുറ്റം. പേരറിവാളനെ ആദ്യം വധശിക്ഷയ്‌ക്കു വിധിച്ചെങ്കിലും നടപ്പാക്കാൻ വൈകിയതു പരിഗണിച്ചു ജീവപര്യന്തമായി കുറയ്‌ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
രാജീവ് ഗാന്ധി വധം
1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ മനുഷ്യബോംബ് സ്ഫോടനത്തിലാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. ശ്രീലങ്കൻ തീവ്രവാദി സംഘടനയായ എൽടിടിയുടെ പ്രവർത്തക, പതിനേഴുകാരി തനു (തേന്മൊഴി രാജരത്തിനം) ആയിരുന്നു മനുഷ്യ ബോംബ്. തമിഴ് ഈഴം എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ രാജരത്തിനത്തിന്റെ മകളായിരുന്നു തനു.