സുപ്രീം കോടതിവിധിയോടെ സ്വാശ്രയമെഡിക്കൽ പ്രവേശനം സംബന്ധിച്ച് ആശയക്കുഴപ്പവും അവ്യക്തതയും കൂടുതൽ രൂക്ഷമായി. പതിനൊന്നുലക്ഷമെന്ന ഉയര്‍ന്ന ഫീസ് നിലവിൽവന്നതോടെ സാധാരണക്കാർക്കും ഇടത്തരക്കാര്‍ക്കും എം.ബി.ബി.എസ് പഠനം അപ്രാപ്യമാകും. ഫീസ് നിർണ്ണയസമിതിയുടെ പ്രസക്തിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
സർക്കാരുമായി കരാറിലേർപ്പെട്ടത് എം.ഇ.എസ്., സിഎസ്.ഐ, പരിയാരം എന്നീ മൂന്ന് സ്വാശ്രയമെഡിക്കൽ കോളജുകൾമാത്രമാണ്. ഇവ ഒഴികെ ഉള്ള എല്ലാ സ്വാശ്രയ മെഡിക്കൽകോളജുകളിലും 85 ശതമാനം സീറ്റിലും 11 ലക്ഷം ഫീസ് വാങ്ങാമെന്നാണ് സുപ്ീംകോടതി പറയുന്നത്. ഹൈക്കോടതിയുടെ അന്തിമവിധിവരുന്നത് വരെ ഈ ഫീസ്ഘടന തുടരാം. എത്രഫീസ് നൽകണം, എല്ലാ വർഷത്തെയും ബാങ്ക് ഗ്യാരന്റി ഒരുമിച്ച് നൽകോണ്ടിവരുമോ തുടങ്ങിയവയെ കുറിച്ച് ആർക്കും ഒരുധാരണയുമില്ല. കരാറൊപ്പിട്ടകോളജുകൾ കരാറിൽനിന്ന് പിൻമാറി വീണ്ടും കോടതിയെ സമീപിക്കാനും ഇടയുണ്ട്. സർക്കാർമാനേജ്മെന്റുകളുമായി ഒത്തുകളിച്ചതാണ് ഈ സ്ഥിതിക്ക് കാരണമെന്ന വിമർശനവും ശക്തമാണ്.
11 ലക്ഷം ഫീസിൽ, അഞ്ച് ലക്ഷം ഫീസായി അടക്കുകയും ബാക്കി ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിആയി നൽകുകയും വേണം. അഞ്ച് വർഷത്തെ ബാങ്ക് ഗ്യാരന്റി ഒരുമിച്ച് നൽകേണ്ടിവന്നാൽ മൂപ്പത് ലക്ഷമാകും. സർക്കാരുമായി കരാറൊപ്പിട്ട കോളജുകളിൽ 50 ലക്ഷം ബാങ്ക് ഗ്യാരന്റിയും 11 ലക്ഷം പലിശരഹിത നിക്ഷേപവും നൽകണമെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിർദ്ദേശം. വൻപണക്കാർക്കല്ലാതെ ആർക്കും ഇത് താങ്ങാനാവില്ല. എല്ലാ സീറ്റിലും അഞ്ച് ലക്ഷം രൂപഫീസെന്ന ഫീസ് നിർണ്ണയസമിതിയുടെ തീരുമാനത്തിന് എന്ത് പ്രസക്തി എന്ന ചോദ്യവും ബാക്കിയാവുകയാണ്.