കേരളത്തിലെ രാഷ്്ട്രീയ അക്രമങ്ങള്‍ ദേശീയതലത്തില്‍ സജീവചര്‍ച്ചയാക്കാന്‍ തീവ്രശ്രമവുമായി ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം. സംസ്ഥാനം കലാപഭൂമിയാണെന്നും കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് താലിബാനിസമാണെന്നുമുള്ള തരത്തില്‍ അന്തിചര്‍ച്ചകള്‍ നടത്തുകയാണ് ദേശീയമാധ്യമങ്ങള്‍. സംസ്ഥാനത്ത് അരക്ഷിതാവസ്ഥയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയാണ് ഇതിനു പിന്നിലെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആരോപിച്ചു.
കേരളം പിടിക്കാന്‍ തന്ത്രങ്ങള്‍ മിനഞ്ഞ് അമിത്ഷാ, സംസ്ഥാനത്ത് ഭരണതുടര്‍ച്ചയ്ക്കായി കരുക്കള്‍ നീക്കി സി.പി.എം. ഇതിനിടെ ബി.ജെ.പി നേതാക്കളെ പ്രതിരോധത്തിലാക്കി ഉയര്‍ന്നുവന്ന മെഡിക്കല്‍ കോഴ വിവാദം. പിണറായി വിജയന്‍ സര്‍ക്കാരിനെ വെട്ടിലാക്കി സി.പി.എം സി.പി.ഐ അഭിപ്രായഭിന്നതകള്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും അക്രമരാഷ്ട്രീയം തലപൊക്കിയത്. അക്രമരാഷ്ട്രീയം ദേശീയതലത്തില്‍ സജീവചര്‍ച്ചയാക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍എസ്എസ് കേന്ദ്രനേതൃത്വം.
പാര്‍ലമെന്‍റിന് അകത്തും പുറത്തും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ദേശീയനേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. പ്രമുഖ ദേശീയമാധ്യമങ്ങളും പിറകെകൂടി. ചാനലുകളിലെ പ്രമുഖര്‍ നേരിട്ട് കേരളത്തിലെത്തി. കണ്ണൂരിനെ നക്സല്‍ ബാരിയായും കേരളത്തെ കലാപഭൂമിയായും കൊലപാതകരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ഇംഗ്ലീഷ് മാധ്യമങ്ങള്‍ അന്തിചര്‍ച്ചകളില്‍ വിധിയെഴുതി. കേരളം ദൈവത്തിന്‍റെ സ്വന്തം നാടല്ലാതായി മാറിയെന്ന് ബി.ജെ.പി. നേതാക്കള്‍ പാര്‍ലമെന്‍റില്‍ ആരോപിക്കുന്നു. ഇതു കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കുതടയാനുള്ള ഗൂഢശ്രമമാണെന്നും പ്രതിപക്ഷകക്ഷികള്‍ പറയുന്നു. ആഭ്യന്തരവിനോദസഞ്ചാരികളുടെ ഒഴുക്കുകുറയുന്നത് സംസ്ഥാനത്തിന്‍റെ വരുമാനത്തെയും സാരമായി ബാധിക്കും.
ദേശീയ മാധ്യമങ്ങള്‍ പറയുംപോലെ കേരളം ഒരു കലാപഭൂമിയല്ല. കേരളത്തെ ഇകഴ്ത്തികാട്ടാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയത്തിനു അതീതമായി കൂട്ടായി െചറുക്കപ്പെടണം.