കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ–ദിയുവിൽ സർക്കാർ ഉദ്യോഗസ്ഥർക്കു രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്. അടുത്ത തിങ്കളാഴ്ച സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും ഓഫിസുകളിൽ ഹാജർ വയ്ക്കണമെന്നും വനിതാ ജീവനക്കാർ തങ്ങളുടെ പുരുഷ സഹപ്രവർത്തകരുടെ കൈയിൽ രാഖി കെട്ടണമെന്നുമാണ് ഉത്തരവ്.
സർക്കാർ ഓഫിസ് മേധാവികൾക്കയച്ച സർക്കുലറിൽ അന്നേ ദിവസത്തെ ഹാജർ റിപ്പോർട്ട് പിറ്റേന്ന് അഞ്ചുമണിക്കകം നിർബന്ധമായി സമർപ്പിക്കണമെന്നും നിഷ്കർഷിച്ചിട്ടുമുണ്ട്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. രക്ഷാബന്ധനും രാഖി കെട്ടലും ദേശീയപ്രാധാന്യമുള്ള ആഘോഷമാണെന്നും അതു വ്യാപകമായി ആഘോഷിക്കപ്പെടേണ്ടതാണെന്നുമാണ് ആർഎസ്എസിന്റെ താൽപര്യം. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് തന്നെ ഇതു നേരത്തേ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്.
കഴിഞ്ഞ വർഷം രക്ഷാബന്ധൻ ദിവസം സ്വന്തം നിയോജകമണ്ഡലത്തിലെത്തണമെന്നു കേന്ദ്ര മന്ത്രിമാർക്കു പ്രത്യേക നിർദേശമുണ്ടായിരുന്നു. ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രി പ്രഫുൽ പട്ടേലാണു കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ.