തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിന് വർഷങ്ങളായുള്ള ചികിൽസ. രോഗംശമിച്ച ശേഷം ജോലിക്കായുള്ള അലച്ചിൽ. ഒടുവിൽ കഷ്ടപ്പെട്ട് കണ്ടെത്തിയ ജോലിസ്ഥലത്തേക്കുള്ള ആദ്യയാത്രയിൽതന്നെ ട്രെയിനപകടത്തിൽപെട്ട് ഇരുകാലുകളും നഷ്ടപ്പെടുക. ദുരിതപൂർണമായ ജീവിതസാഹചര്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് മുംബൈ മലയാളിയായ ബിബിൻ എന്ന യുവാവ്.
ജൂലൈ 17 തിങ്കളാഴ്ച. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഐടി കമ്പനിയിലെ ജോലിക്കായി ബിബിൻ വിൽഫ്രഡ് എന്ന ഇരുപത്തിനാലുകാരൻ ഐരോളിയിലെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. തൊഴിലിടത്തേക്കുള്ള ആദ്യയാത്ര. രണ്ടുവർഷം മുൻപ് അച്ഛൻ മരിച്ച ബിബിന് പുതിയ പ്രതീക്ഷകളുടെകൂടി യാത്രയായിരുന്നു അത്. അമ്മയ്ക്ക് താങ്ങാകുക, അനുജന്റെ വിദ്യാഭ്യാസം അങ്ങനെ ഒരുപാടുണ്ടായിരുന്നു ചുമലിൽ. എന്നാൽ, ബിബിൻ യാത്രചെയ്ത ലോക്കൽ ട്രയിൻ താനെ റെയിൽവേ സ്റ്റേഷൻ അടുത്തപ്പോൾ തിരക്ക് വർധിച്ചു. കൈവിട്ടു പാളത്തിലേക്ക് പതിച്ച ബിബിന്റെ ഇരുകാലുകളും ചതഞ്ഞരഞ്ഞു. ആരോ അപകടത്തിൽപ്പെട്ടകാര്യം അറിഞെത്തിയ സഹപാഠിയും കൂട്ടുകാരനുമായ അശു എന്ന യുവാവും യാത്രക്കാരും ചേർന്ന് ബിബിനെ ഉടനെ ആശുപത്രിയിലാക്കി. ചലനമറ്റ ഇരുകാലുകളും ആശുപത്രിക്കാർ മുറിച്ചുമാറ്റുമ്പോൾ, അറ്റത് ഒരു കുടുംബത്തിന്റെ ആകെപ്രതീക്ഷ.
മുംബൈയിൽ ജോലിചെയ്തിരുന്ന തിരുവനതപുരം സ്വദേശിയായ വിൽഫ്രഡ് എന്ന ബിബിന്റെ അച്ഛൻ അർബുദ ബാധിതനായാണ് മരിച്ചത്. ശേഷം, കുട്ടികൾക്ക് ട്യൂഷൻ എടുത്ത്, അമ്മ പ്രസന്നയാണ് വീട്ടുചെലവെല്ലാം നോക്കിയിരുന്നത്. എന്നാലിപ്പോൾ, മകന്റെ ചികിൽസചിലവ്, വീട്ടുചെലവ്, വാടക. ഈ അമ്മക്ക് മുന്നിൽ കടമ്പകളേറെ.
കൃത്രിമകാൽ ഘടിപ്പിച്ച് വീണ്ടും ജോലിക്കുപോകണമെന്നാണ് ശുഭാപ്തി വിശ്വാസിയായ ബിബിന്റെ ആഗ്രഹം. സ്വന്തം കാലിൽ നിൽക്കണമെന്ന ചെറിയ മോഹം മാത്രം. എന്നാൽ, കൈപിടിച്ചുയർത്താനും, താങ്ങാകാനും ഒരുപാടുപേരുടെ മനസ്സലിയണമെന്ന് മാത്രം.