രാജ്യത്തെ നീതിന്യായ വ്യവസ്ഥ തനിക്ക് സുരക്ഷ നൽകുമെന്ന് കമൽഹാസൻ. ഹിന്ദു മക്കൾ കക്ഷിയുടെ പരാതിയിൽ സർക്കാർ കേസെടുത്താൽ നിയമ പരമായി നേരിടും. റിയാലിറ്റി ഷോയിലൂടെ ഭാരത സംസ്കാരത്തെ അപമാനിക്കുന്ന കമൽഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് എച്ച്.എം.കെ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്.
ഭാരതമെന്തെന്ന് അറിയാത്തവരാണ് ഈ രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ച് വാചാലരാകുന്നത്. നീതിയുടെയും സത്യത്തിന്റെയും ഭാഗത്തു നിന്നാണ് താൻ എന്നും സംസാരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിലധികമായി വിവിധ ഭാഷകളിൽ നടന്ന റിയാലിറ്റി ഷോയെ കുറിച്ചാണ് ഹിന്ദു മക്കൾ കക്ഷി പറയുന്നതെന്നും മറ്റ് ഭാഷകളെ കുറിച്ച് അവർക്ക് പരിജ്ഞാനമില്ലെന്ന് തെളിയിക്കുകയാണെന്നും കമൽഹാസൻ പരിഹസിച്ചു. തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥ തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.
താൻ ജയിലാലകണം എന്നാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം. പക്ഷേ തനിക്കെതിരെയുള്ള ഏറുകൾ വിലപ്പോവില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. മഹാഭാരതത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് ഹിന്ദു മക്കൾ കക്ഷി നേരത്തെയും കമൽഹാസനെതിരെ രംഗത്തുവന്നിരുന്നു.