അഞ്ചു വർഷം മുൻപ്, ദേവദാസിയാകാൻ നിർബന്ധിതയായ പത്തു വയസ്സുകാരിയുടെ രക്ഷിതാക്കളും പൂജാരിയും അറസ്റ്റിൽ. ജൂൺ 15ന് ദലിത് വിഭാഗത്തിൽ പെട്ട ഈ ബാലികയെ കലബുറഗി ജില്ലാ ശിശുക്ഷേമ സമിതിയും ചൈൽഡ് ഹെൽപ്‍ലൈനും ചേർന്ന് മോചിപ്പിച്ച് ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. കലക്ടർ ഉജ്വൽകുമാർ ഘോഷ് അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് ദേവദാസി സമ്പ്രദായം രഹസ്യമായി നിലനിൽക്കുന്ന സമവ്വ ക്ഷേത്രത്തിലെ പൂജാരിയായ ശരണപ്പ (70)യെയും ബാലികയുടെ രക്ഷിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ രണ്ട് അധ്യാപകരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വനിതാ ശിശുക്ഷേമ മന്ത്രി ഉമാശ്രീക്കു ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി സ്കൂളിൽ എത്താതിരുന്നിട്ടും അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണിത്. 1982ലെ ദേവദാസി നിരോധന നിയമം നിലവിലുണ്ടെങ്കിലും കർണാടകയിലെ പല പിന്നാക്ക ജില്ലകളിലും ഈ സമ്പദായം സജീവമായുണ്ട്. ദേവന് വിവാഹം കഴിച്ചുകൊടുക്കുന്നുവെന്ന വിശ്വാസത്തിൽ ക്ഷേത്രപൂജാരി മംഗല്യസൂത്രം അണിയിച്ച് ദേവദാസിയാക്കുന്ന പെൺകുട്ടികൾ പിന്നീട് ലൈംഗികത്തൊഴിലിൽ എത്തിപ്പെടുന്നതായാണ് അനുഭവം.
മുതിർന്ന ഗ്രാമവാസിയോടൊപ്പം പോകാൻ രക്ഷിതാക്കളും പൂജാരിയും ചേർന്നു ബാലികയെ തള്ളിവിട്ടതായി ചൈൽഡ് ഹെൽപ് ലൈനിൽ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു മോചനം. അഞ്ചു വർഷം മുൻപ് തുടർച്ചയായി വ്യാധികൾ പിടിപെട്ടിരുന്ന ബാലികയെ പ്രതിവിധി തേടി ശരണപ്പയുടെ അടുത്തേക്ക് കൊണ്ടുപോയതിനെ തുടർന്നാണ് ദേവദാസിയാകാൻ നിർബന്ധിച്ചത്. ശരണപ്പയുടെ നിർദേശപ്രകാരമാണ് മകളെ ദേവദാസിയാക്കാൻ അയച്ചതെന്ന് രക്ഷിതാക്കളും പിന്നീട് കലബുറഗി പൊലീസിനു മൊഴി നൽകിയിരുന്നു. ഒട്ടേറെ പെൺകുട്ടികളെ ദേവദാസി സമ്പ്രദായത്തിന്റെ ഭാഗമാക്കാൻ ശരണപ്പ മേൽനോട്ടം വഹിച്ചിരുന്നതായി തെളിവു ലഭിച്ചതായും പൊലീസ് പറഞ്ഞു.