ഗുജറാത്തിലെ ഗിർവനത്തിൽ കഴിഞ്ഞദിവസംനടന്ന ഒരു അപൂർവപ്രസവത്തിൻറെ കഥ വായിക്കാം. കൊടുംകാട്ടിൽ അകപ്പെട്ട ആംബുലൻസിനുള്ളിലാണ് അഹമ്മദാബാദ് സ്വദേശിനി കുഞ്ഞിന് ജൻമംനൽകിയത്. എന്നാൽ, ആംബുലൻസിന് ചുറ്റുമായി കൂട്ടിരിക്കാനെത്തിയതാകട്ടെ 12 സിംഹങ്ങളും.
അഹമ്മദാബാദ് ലുനാസാപൂർ സ്വദേശിനി മങ്കുബെൻ മക്വാനയുടെ പ്രസവമാണ് അർധരാത്രിയിൽ കാടിൻറെ ഒത്തനടുക്ക് സിംഹക്കൂട്ടങ്ങളുടെ നടുവിൽനടന്നത്. ഗർഭിണിയായ യുവതിയുമായി ജാഫർബാദിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് സംഭവം. വാഹനം മുന്നോട്ടുനീങ്ങവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അശോക് മക്വാന എന്ന നേഴ്സും വാഹനഡ്രൈവറും മാത്രമാണ് ഈസമയം യുവതിക്കൊപ്പമുണ്ടായിരുന്നത്. യാത്രാമധ്യേ പ്രസവവേദന കടുത്തതോടെ ആംബുലൻസ് നിർത്തി.
ആശുപത്രിയിലെ ഡോക്ടറുമായി, നേഴ്സ് ഫോണിൽ ബന്ധപ്പെട്ടു. ശേഷം കാടിനുളളിൽവച്ചുതന്നെ പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈസമയം മനുഷ്യഗന്ധം മനസിലാക്കി ആംബുലൻസിന് ചുറ്റുമെത്തിയത് 12സിംഹങ്ങൾ. ഡ്രൈവറും, നേഴ്സും ആദ്യം പരിഭ്രാന്തരായെങ്കിലും ധൈര്യംകൈവിട്ടില്ല. ഇരുപതുമിനിറ്റുനീണ്ട പ്രസവമെടുപ്പിന് ശേഷം വാഹനം ആശുപത്രിയിലേക്ക് തിരിച്ചപ്പോഴും അരകിലോമീറ്ററോളം സിംഹകൂട്ടം പിന്തുടർന്നതായും ഇവര്‍ പറയുന്നു.