സർക്കാരുകളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ വിട്ടുകളയാതെയുള്ള ഒത്തുതീർപ്പാണ് ജിഎസ്ടിയിൽ ഉണ്ടായത് എന്നുള്ളതാണ് ജിഎസ്ടിക്ക് എതിരായ പ്രധാന ആരോപണം. പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള നികുതി കേന്ദ്രം വേണ്ടെന്നു വച്ചില്ല. സംസ്ഥാനങ്ങൾക്കും പെട്രോളിയം ഉൽപന്നങ്ങൾ വരുമാനം നൽകും. അതുപോലെ സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമായ മദ്യത്തിനുള്ള നികുതി ഇപ്പോഴുള്ളതുപോലെതന്നെ തുടരും.
മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികളിലെ മൊത്ത വ്യാപാരികളും കമ്മിഷൻ ഏജന്റുമാരും കഴിഞ്ഞദിവസം വിപണി അടച്ചിട്ട് ബന്ദ് നടത്തി. ഇരട്ട നികുതി, നികുതി ഘടനയിലെ നൂലാമാലകൾ, സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ ഉൽപന്നങ്ങൾക്കിടയിൽ നികുതി നിരക്കിലെ വ്യത്യാസം എന്നീ കുറവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാണ്ടി (വിപണി) എന്നറിയപ്പെടുന്ന ഈ സംഭരണ കേന്ദ്രങ്ങൾവഴിയാണ് ധാന്യങ്ങൾ സർക്കാരിന്റെ ധാന്യപ്പുരകളിലേക്കുപോലും എത്തുന്നത്. ഈ മാണ്ടികൾ സർക്കാരിന് നികുതി നൽകണം. ജിഎസ്ടി നിലവിൽ വന്നാലും മാണ്ടി ടാക്സിന് സംസ്ഥാനങ്ങൾക്കു പിരിക്കാം. അതായത്, ജിഎസ്ടിക്കു പുറമെ മാണ്ടി ടാക്സും വിലയിൽ പ്രതിഫലിക്കുമെന്നർഥം. കർഷകരെ വൻകിട കമ്പനികളുടെ ചൂഷണത്തിൽനിന്നു രക്ഷിക്കാൻ എന്ന പേരിൽ പഴയ കാലത്തു തുടങ്ങിയതാണ് മാണ്ടികൾ. കർഷകന് അവന്റെ ഉൽപന്നങ്ങൾ ഈ മാണ്ടികളിൽ മാത്രമേ വിൽക്കാനാകൂ. മാണ്ടികൾ നടത്തുന്നവർ സർക്കാരിലേക്ക് നികുതി നൽകണം. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രധാന വരുമാനംതന്നെ മാണ്ടി ടാക്സാണ്.
മിക്ക കാർഷിക ഉൽപന്നങ്ങളെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഉൽപന്നങ്ങൾ കഴുകി വൃത്തിയാക്കി പായ്ക്കറ്റിലാക്കി വിറ്റാൽ അത് 5–12% ജിഎസ്ടിയുടെ പരിധിയിലാകും. കടല ജിഎസ്ടിയുടെ പരിധിയിലില്ല. പക്ഷേ, പായ്ക്ക്ചെയ്തു വിറ്റാൽ 5% നികുതി നൽകണം.
പഞ്ചസാരയുടെ കാര്യമെടുക്കാം. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പഞ്ചസാരയുടെ 35% മാത്രമാണ് ഗാർഹിക ഉപയോഗത്തിനു വേണ്ടിവരുന്നത്. ബാക്കി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, മധുരപലഹാര നിർമാതാക്കൾ, മറ്റുവ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. നിലവിൽ 100 കിലോ പഞ്ചസാര ഫാക്ടറിയിൽനിന്നു പുറത്തുപോകുമ്പോൾ 71 രൂപ എക്സൈസ് ഡ്യൂട്ടിയായി നൽകണം. അതായത് പഞ്ചസാര വിലയുടെ രണ്ടുശതമാനം. പഞ്ചസാരയ്ക്ക് നിലവിൽ അഞ്ചുശതമാനമാണ് ജിഎസ്ടി ചുമത്തിയിട്ടുള്ളത്. അതായത്, വിപണിയിൽ പഞ്ചസാര വില ഉയരുമെന്നു സാരം.
ജിഎസ്ടി നിലവിൽ വരുമ്പോഴും കാർഷിക മേഖലയിലടക്കം പല തലത്തിലുള്ള നികുതികൾ തുടരുമെന്നർഥം. ഇതിനെല്ലാം പുറമെയാണ് വിപണിയിലെ അനിശ്ചിതത്വം. ഒരുവിപണി, ഒരു നികുതി എന്ന തത്വം പ്രധാന കാർഷിക ഉൽപാദക സംസ്ഥാനങ്ങളിലെങ്കിലും നടപ്പാവാനിടയില്ല. കാർഷിക മേഖലയിൽ നികുതിയിലെ വ്യക്തതയില്ലായ്മയും ഇരട്ട നികുതികളും വിപണിയിൽ വില ഉയർത്തും എന്ന ഭീതിയുമുണ്ട്.