കശാപ്പിനായുള്ള കന്നുകാലി വിൽപന നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഗോവയിൽ മതസാമുദായിക സംഘടനകളും വ്യാപാരസംഘടനകളും ഒന്നിച്ച് പ്രക്ഷോഭത്തിന്. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച സംഘടനകൾ, ബീഫ് വിഷയത്തിൽ സംസ്ഥാനസർക്കാരിൻറെ നയം ദുരൂഹമെന്നും ആരോപിക്കുന്നു.
ബീഫ് വിഷയത്തിൽ ഗോവയിലെ ക്രിസ്തീയ സഭകളും, മുസ്ലിം സംഘടനകളും വ്യാപാരസംഘടനകളും ഒരുമിച്ചുനിൽക്കാനാണ് തീരുമാനം. 'ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ' എന്ന മുദ്രാവാക്യമുയർത്തിയാണ് കേന്ദ്ര ഉത്തരവിനെതിരെ പൊരുതാനുള്ള കൂട്ടായ്മയ്ക്ക് രൂപംനൽകിയിരിക്കുന്നത്. റോമന്‍ കത്തോലിക്ക സഭയും, വിവിധ മുസ്ലിം സംഘടനകളും, ഇറച്ചിവ്യാപാരികളുടെ സംഘടനയായ ഖുറേഷി മീറ്റ് ട്രെഡേര്‍സുമാണ് കൂട്ടായ്മയിലുള്ളത്. കന്നുകാലിവിൽപന നിയന്ത്രിച്ച കേന്ദ്ര ഉത്തരവ് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചില്‍ ഇവർ ഹര്‍ജി സമര്‍പ്പിച്ചുകഴിഞ്ഞു. ഉത്തരവ് ഗോവയുടെ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്നും, ഉത്തരവിന് പിന്നിലെ കാരണം അറിയണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഒപ്പം, ബീഫ് വിഷയത്തിൽ മനോഹർ പരീക്കർ സർക്കാർ നയം വ്യക്തമാക്കണം. മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയകക്ഷികളും മുഖ്യമന്ത്രിമാരും ശക്തമായ നിലപാട് എടുക്കുമ്പോഴും, സംസ്ഥാനത്തെ ബിജെപിസര്‍ക്കാര്‍ മൗനം തുടരുന്നതിൽ ദുരൂഹതയുണ്ടെന്നും കൂട്ടായ്മ ആരോപിക്കുന്നു.