ഇന്ത്യ–പാക്ക് അതിർത്തിയിലെ തുടർ സംഘർഷങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കരിനിഴൽ വീഴ്ത്തുമ്പോഴും, നന്മയുടെ നുറുങ്ങുവെട്ടം കെടാതെ സൂക്ഷിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് തന്റെ രണ്ടര വയസുകാരൻ മകന് ഇന്ത്യയിൽ ചികിത്സ തേടാൻ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കൽ വീസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജീവൻ തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് അവസാന പ്രതീക്ഷയെന്ന നിലയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ കുഞ്ഞിന്റെ പിതാവായ കെൻ സയീദ് സമീപിച്ചത്. സാധാരണക്കാർക്കും നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റർ പ്ലാറ്റ്ഫോമിലൂടെയായിരുന്നു സയീദിന്റെ സഹായാഭ്യർഥനയും.
ട്വിറ്ററിൽ മകന്റെ ചിത്രത്തിനൊപ്പം സയീദ് കുറിച്ച വാക്കുകളിങ്ങനെ:
‘ഇവൻ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല.’’
സയീദിന്റെ പോസ്റ്റിനു കീഴിൽ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യർഥനയുമായി ഒട്ടേറെ ഇന്ത്യക്കാരുമെത്തിയതോടെ പോസ്റ്റ് വൈറലായി. കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥനയും ആശംസകളും നേർന്ന് കമന്റുകൾ കുമിഞ്ഞുകൂടുന്നതിനിടെ, സാക്ഷാൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയിൽനിന്നും മറുപടിയെത്തി. അതിങ്ങനെ:
‘‘ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങൾ മെഡിക്കൽ വീസ ലഭ്യമാക്കാം.’’
സുഷമയുടെ നിർദേശപ്രകാരം ഇന്ത്യൻ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും നിരാശപ്പെടേണ്ടി വന്നില്ല. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. എന്തായാലും, ഇനിയും അണഞ്ഞിട്ടില്ലാത്ത മാനുഷികതയുടെ ഓർമ്മപ്പെടുത്തലുമായെത്തിയ സുഷമയുടെ മറുപടിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്.
സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തി. പ്രകടമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മനുഷ്യത്വം നിലനിൽക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമായ ഒന്നാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു. എല്ലാവരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ.