യാത്രാ വിമാനങ്ങളുടെ എണ്ണത്തിൽ പുതു ശക്തിയാകാൻ ഇന്ത്യ. 1,080 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ യാത്രാ വിമാനങ്ങൾ വാങ്ങിക്കൂട്ടുന്ന യുഎസിനെയും ചൈനയെയും മറികടക്കുകയാണു ലക്ഷ്യം.
വ്യോമയാന രംഗത്തെക്കുറിച്ച് പഠനം നടത്തുന്ന സിഡ്നിയിലെ സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോർട്ടിലാണ് ഇന്ത്യയുടെ ആകാശക്കരുത്ത് വെളിപ്പെടുന്നത്. രാജ്യത്ത് നിലവിൽ 480 യാത്രാ വിമാനങ്ങളേയുള്ളൂ. 880 വിമാനങ്ങൾക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവ പിന്നീടെത്തും. കുറഞ്ഞനിരക്കിൽ സർവീസ് നടത്തുന്ന ഇൻഡിഗോ, സ്പൈസ്ജെറ്റ് കമ്പനികളാണു കുടൂതൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുള്ളത് എന്നറിയുന്നു.
വരുന്ന ആഴ്ചകളിൽ ജെറ്റ് എയർവെയ്സും വിസ്താരയും കൂടി പൂർണതോതിൽ സർവീസ് തുടങ്ങും. ഇതോടെ ഇന്ത്യയുടെ യാത്രാ വിമാനങ്ങളുടെ എണ്ണം നാലക്കം തൊടുമെന്നാണ് വിദഗ്ധർ പറയുന്നത്. എഴുന്നൂറിലധികം വിമാനങ്ങൾ അടുത്ത പത്തുവർഷത്തിനുള്ളിലും നാനൂറോളം എണ്ണം അഞ്ചുവർഷത്തിനകവും രാജ്യത്തു സർവീസ് ആരംഭിക്കുമെന്നാണു കണക്കാക്കുന്നത്. ഒന്നോ രണ്ടോ വലിയ വ്യോമയാന സ്റ്റാർട്ടപ് കമ്പനികൾ ഉടൻ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.
ഇത്രയും വിമാനങ്ങൾ വരുന്നതിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. കൂടുതൽ പാർക്കിങ് സ്ഥലവും റൺവേ സൗകര്യങ്ങളും ഏർപ്പെടുത്തണം. റൂട്ടുകളും സമയങ്ങളും ക്രമപ്പെടുത്തേണ്ടി വരും. അപകട സാധ്യതകളും കൂടുതലാണ്. ഇതെല്ലാം മുൻകൂട്ടി കണ്ടാലേ ആഭ്യന്തര വിമാന വിപണിയിൽ ഇന്ത്യയ്ക്കു വിജയിക്കാനാകൂ.
കഴിഞ്ഞ മാർച്ചിൽ ജപ്പാനെ മറികടന്ന് ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി മാറിയിരുന്നു. 10 കോടിയാണ് 2016ൽ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാർ. അമേരിക്കയുടേത് 71.9 കോടിയും ചൈനയുടേത് 43.6 കോടിയും.