കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാര്‍ തീരുമാനം പഞ്ചസാരവിലയിൽ വൻവർധനവിന് കാരണമാകുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി. ഉൽപാദനചെലവ് കൂടുന്ന പഞ്ചാസാരയ്ക്ക്, വിപണിയില്‍ വില കുതിച്ചുകയറുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺമുതൽ കരിമ്പിന്റെ താങ്ങുവില പതിനൊന്നു ശതമാനം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ നേരത്തെ നിശ്ചയിച്ചത്.
കരിമ്പിനുളള താങ്ങുവില കഴിഞ്ഞ സീസണേക്കാൾ പതിനൊന്നുശതമാനത്തിൻറെ വർധനവാണ് വരുത്തിയത്. ഒരു ക്വിൻറലിന് 230രൂപയായിരുന്നു കർഷകർക്ക് ഇതുവരെ നൽകുന്ന താങ്ങുവില. ഇത് 255രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. അടുത്തസീസൺ മുതലാകും ഈവില കർഷകർക്ക് ലഭിക്കുക. പ്രത്യക്ഷത്തിൽ രാജ്യത്തെ കരിമ്പുകർഷകരെ സഹായിക്കുകയാണ് ലക്ഷ്യമെങ്കിലും, പഞ്ചാസാരയുടെ ഉൽപാദനചെലവ് ഇത് ഗണ്യമായി വർധിപ്പിക്കും. അതിനാൽ, വിപണിയിലെത്തുന്ന പഞ്ചസാരയുടെ വില കുത്തനെകൂടുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി സൂചനനൽകുന്നു.
ഒരുടൺ പഞ്ചസാര ഉൽപാദിപ്പിക്കാൻ മില്ലുകൾക്ക് വേണ്ടിവരുന്ന ആകെ ചെലവിൽ, ശരാശരി 2600 രൂപയുടെ വർധനവണ്ടാകും. മില്ലുകൾക്ക് നേരിടേണ്ടിവരുന്ന ഈനഷ്ടം, വിപണിയിലെ പഞ്ചസാരയുടെ വിലയിൽ പ്രതിഫലിക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി വൈസ് പ്രസിഡൻറ് എസ്. മജുംധാർ വാർത്താകുറിപ്പിൽ പറഞ്ഞു. സ്വകാര്യ, സഹകരണമേഖലകളിലായി രാജ്യത്താകെ അറുന്നൂറ് പഞ്ചസാരഫാക്ടറികളാണുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ പ്രവർത്തനപാദറിപ്പോർട്ടുകൾ അനുസരിച്ച് ഭൂരിപക്ഷംകമ്പനികളും കാര്യമായ നേട്ടത്തിലല്ല പ്രവർത്തിക്കുന്നത്. ഇതും വരുംനാളുകളിൽ പഞ്ചസാരവിലയിൽ പ്രതിഫലിച്ചേക്കാം. അതേസമയം, ജിഎസ്ടി നടപ്പാകുന്നതോടെ വിലകുറയുമെന്ന് വിലയിരുത്തിയ കൂട്ടത്തിലാണ് പഞ്ചസാരയുടെ സ്ഥാനം.