ഇസ്‌ലാമാബാദ്∙ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരൻ വിവാഹം ചെയ്തെന്നു പരാതിപ്പെട്ട ഇന്ത്യൻ യുവതിയ്ക്കു നാട്ടിലേക്കു പോകാൻ കോടതിയുടെ അനുവാദം. ഏതു നിമിഷവും ഉസ്മയ്ക്കു ഇന്ത്യയിലേക്കു മടങ്ങാമെന്നും വാഗാ അതിർത്തിവരെ സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചതായി പാക്ക് മാധ്യമം ഡോൺ റിപ്പോർട്ടു ചെയ്തു.
വാദം കേൾക്കുന്ന സമയത്ത് ഉസ്മയ്ക്കു ഭർത്താവിനോടു സംസാരിക്കാമെന്നു കോടതി പറഞ്ഞെങ്കിലും അവർ നിരസിച്ചു. മേയ് പന്ത്രണ്ടിനാണ് ഉസ്മ കോടതിയിൽ ഹർജി നൽകിയത്. രോഗബാധിതയായ മകളെ കാണുന്നതിന് ഇന്ത്യയിലേക്കു വിട്ടയക്കണം എന്നായിരുന്നു ആവശ്യം.
ഇതേ അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക്ക് പൗരൻ താഹിർ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നൽകി. ഭർത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകിയിരുന്നു.
സുരക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങുംവരെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് വിട്ടുപോകില്ലെന്ന നിലപാടിലാണ് ഉസ്മ. എന്നാൽ, ഭാര്യയെ ഇന്ത്യൻ അധികൃതർ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഭർത്താവ് താഹിർ അലിയുടെ പരാതി. ഉസ്മ സന്ദർശക വീസയിലാണ് പാക്കിസ്ഥാനിലെത്തിയതെന്നു ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ വ്യക്തമാക്കി. മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്.