മലിനീകരണ നിയന്ത്രണ സംവിധാനം പൂർണതോതിൽ സജ്ജമാക്കാൻ വ്യവസായസ്ഥാപനങ്ങൾക്ക് സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ഒരാഴ്ചമാത്രം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ ഈമാസം 22നുശേഷം പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാണ് കോടതിനിർദേശം. സംസ്ഥാനങ്ങളിലെ മലീനകരണ നിയന്ത്രണ ബോർഡുകൾക്കാണ് വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം. പെരിയാർ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കോടതി ഇടപെടൽ കേരളത്തിന് നിർണായകമാകും.
ഗുജറാത്തിലെ പര്യാവരൺ സുരക്ഷാസമിതിയുടെ കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സുപ്രീംകോടതി കർശന ഇടപെടല്‍ നടത്തിയത്. മലിനീകരണ നിയന്ത്രണസംവിധാനം ഇല്ലാത്തതോ കാര്യക്ഷമമല്ലാത്തതോ ആയ വ്യവസായങ്ങൾക്ക് അവ പൂർണതോതിൽ സജ്ജമാക്കാൻ മൂന്നുമാസ കാലയളവാണ് അനുവദിച്ചത്. ഈ സമയപരിധിയാണ് ഈമാസം 22ന് അവസാനിക്കുന്നത്.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെ മലിനീകരണ ബോർഡുകൾക്കാണ് ഉത്തരവാദിത്തം. ഇത്തരം വ്യവസായങ്ങൾക്ക് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകരുത്, വെള്ളവും വൈദ്യുതിയും അടക്കം വിഛേദിക്കണം, എന്നിങ്ങനെ മുൻപില്ലാത്ത വിധം കർശനമായ നിർദേശങ്ങളാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. വിധിയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങൾക്കുള്ള മുന്നറിയിപ്പ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മാധ്യമങ്ങൾ മുഖേന നൽകിയിട്ടുണ്ട്. എന്നാല്‍ ബോർഡ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യ നടപടികളുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ച് കൊച്ചിയിലെ അഭിഭാഷകനായ ഡോക്ടർ വിൻസന്റ് പാനികുളങ്ങര ബോർഡിലെ ഉന്നതർക്കും സർക്കാരിനും നോട്ടീസ് അയച്ചു.
വ്യവസായമാലിന്യങ്ങൾ മൂലം കടുത്ത മലിനീകരണം നേരിടുന്ന പെരിയാറിന്റെ കാര്യത്തിൽ കോടതി ഇടപെടൽ നിർണായകമാകും. ചാലക്കുടിപ്പുഴ മലിനീകരണത്തിന്റെ പേരിൽ നിറ്റാ ജെലാറ്റിൻ കമ്പനിക്കെതിരെ ഈവർഷം ഫെബ്രുവരിയിൽ തന്നെ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചും സമാനവിധി പുറപ്പെടുവിച്ചിരുന്നു.