ലോകത്തെ നടുക്കിയ റാൻസംവെയർ സൈബർ ആക്രമണത്തിൽ ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടർ ശൃംഖലകളും. വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ കൂടുതൽ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതൽ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങി.
ഇന്നലെ അവധി ദിവസമായിരുന്നതിനാൽ ഇന്ന് ലോകമെമ്പാടുമുള്ള ഓഫിസുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാകൂ. ഇതേസമയം, വാനാക്രൈ ആദ്യരൂപത്തെ വീണ്ടും സജീവമാക്കാനുള്ള ശ്രമം അക്രമികൾ ആരംഭിച്ചിട്ടുമുണ്ട്.
സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇന്ത്യയിൽ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചുവെന്നാണ് സൂചന.
മഹാരാഷ്ട്ര പൊലീസ് വകുപ്പിനെ ഭാഗികമായി ബാധിച്ചു. ഇന്ത്യയിലെ ബാങ്കുകൾ, വിമാനത്താവളങ്ങൾ, ടെലികോം കമ്പനികൾ, ഓഹരി വിപണികൾ ഉൾപ്പടെ വിവിധ എജൻസികൾക്ക് സിഇആർടി മുന്നറിയിപ്പ് നൽകി. ആശുപത്രികൾ, ബാങ്കുകൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ വൈറസ് ബാധിച്ച് നിശ്ചലമായ കംപ്യൂട്ടറുകൾ പൂർവസ്ഥിതിയിലാക്കാൻ കഴിയാത്തതിനാൽ പല രാജ്യങ്ങളും സ്തംഭനാവസ്ഥയിലാണ്.
കേരളം ഇതുവരെ സുരക്ഷിതം
വാനാക്രൈ റാൻസംവെയർ ആക്രമണം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്ക സർക്കാർ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ അക്രമണഭീഷണി കുറവാണ്.
എങ്കിലും, പല വകുപ്പുകളിലും മൈക്രോസോഫ്റ്റ് ലൈസൻസ് ഇല്ലാത്ത ഒഎസുകൾ ഉപയോഗിക്കുന്നതിനാൽ ആശങ്കയുണ്ട്. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇവ മാറ്റി ലൈസൻസ് ഉള്ള ഒഎസുകൾ ഉപയോഗിക്കാൻ കർശനനിർദേശം നൽകിയേക്കും.