രാജ്യത്തെ ഞെട്ടിച്ച് മധ്യപ്രദേശിൽ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യ. വെള്ളിയാഴ്ച 10, 12 ക്ലാസുകളിലെ പരീക്ഷാഫലം വന്ന് മണിക്കൂറുകൾക്കകമാണ് 12 വിദ്യാർഥികൾ ജീവനൊടുക്കിയത്. മരിച്ചവരിൽ പത്തുപേരും 12–ാം ക്ലാസിലെ കുട്ടികളാണ്. വിഷം കുത്തിവച്ചാണ് ചിലർ മരിച്ചത്. ഇതിൽ 74 ശതമാനം മാർക്ക് കിട്ടിയ വിദ്യാർഥിയും ഉൾപ്പെടുന്നു. പ്രതീക്ഷിച്ച 90 ശതമാനം മാർക്ക് കിട്ടാത്തതിലെ വിഷമത്തിലാണു മകൻ കടുംകൈ ചെയ്തതെന്നു നഴ്സായ മാതാവ് പറഞ്ഞു.
സത്ന ജില്ലയിലെ രശ്മി (18), സഹോദരൻ ദീപേന്ദ്ര (15) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. യഥാക്രമം 12, 10 ക്ലാസുകളിൽ തോറ്റതാണ് സഹോദരങ്ങളുടെ ആത്മഹത്യയിൽ കലാശിച്ചത്. ജബൽപുരിൽ 12–ാം ക്ലാസിൽ തോറ്റ ഒരു വിദ്യാർഥിനി ട്രെയിനിനു മുന്നിൽ ചാടി. പന്ത്രണ്ടാം ക്ലാസിൽ 67.87 ശതമാനമാണ് വിജയം. 72 ശതമാനം പെൺകുട്ടികളും 64.16 ശതമാനം ആൺകുട്ടികളും ജയിച്ചു. പത്താംതരത്തിൽ 49.86 ആണ് വിജയം. 51.43 ശതമാനം പെൺകുട്ടികളും 48.53 ശതമാനം ആൺകുട്ടികളും ജയിച്ചു.