ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന അഞ്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിൽ നിയമിച്ചു. ഈ മാസമാദ്യം യുപിയിൽ ഉദ്യോഗസ്ഥതലത്തിൽ വലിയ അഴിച്ചുപണി നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. കഴിഞ്ഞ മാസം യോഗി അദിത്യനാഥ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 10 മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്തിനായി ആവശ്യപ്പെട്ടത്.
തുടർന്ന് ഏതാണ്ട് മുപ്പതോളം പേരിൽ നിന്നാണ് അഞ്ചുപേരെ യുപിയിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചത്. 1992 ബാച്ച് ഉദ്യോഗസ്ഥൻ അനുരാഗ് ശ്രീവാസ്തവ, 1989 ഐഎഎസ് ബാച്ച് സഹാഷി പ്രകാശ് ഗോയൽ അദ്ദേഹത്തിന്റെ സഹപാഠികളായ സഞ്ജയ് ആർ. ഭൂസ്റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരാണ് യുപിയിൽ പുതിയ ചുമതലയുമായി എത്തിയത്. ഇതിൽ അനുരാഗ് ശ്രീവാസ്തവ അടുത്തമാസം മാത്രമേ യുപിയിൽ എത്തുകയുള്ളൂ. നിലവിൽ ആയുഷ് മന്ത്രാലയത്തിൽ ജോലിചെയ്യുന്ന അദ്ദേഹത്തിന് അടുത്തമാസം നടക്കുന്ന ലോക യോഗ ദിനത്തിന്റെ ചുമതലയുള്ളതിനാലാണ് യുപി യാത്ര വൈകുന്നത്.
പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലേക്കു പോകാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ചിലർ മോദി സർക്കാരിനുവേണ്ടി ഡൽഹിയിൽ പ്രവർത്തിക്കുന്നതിനുള്ള താൽപര്യം കാരണമായി പറഞ്ഞപ്പോൾ, വ്യക്തിപരമായ അസൗകര്യത്തിന്റെ പേരിലാണ് ചിലർ വിയോജിച്ചത്. അവിനാഷ് കുമാർ അവാസ്തി എന്ന 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ മാസം യുപിയിലേക്ക് തിരികെ നിയമിച്ചിരുന്നു. അദ്ദേഹം യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ജില്ലാ മജിസ്ട്രേട്ട് ആണ്.
കഠിനാധ്വാനവും ആത്മാർഥവുമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിന്നും മാറ്റില്ലെന്ന് മാർച്ചിൽ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. അതിനുശേഷം അൻപതു ദിവസത്തിനുള്ളിൽ ഏതാണ്ട് 200 ഉന്നത ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ നിന്നും മാറ്റിയിട്ടുണ്ട്.