ശക്തമായ ഇന്ത്യയ്ക്കായി ഉത്തമസന്തതികളെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആർഎസ്എസ്. ഒരു ദശകം മുൻപ് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി 2015 ൽ രാജ്യവ്യാപകമാക്കിയെന്ന് ആർഎസ്എസിന്റെ ആരോഗ്യവിഭാഗം ആരോഗ്യ ഭാരതി അറിയിച്ചു. ഗർഭ് വിജ്ഞാൻ സംസ്കാർ എന്നാണു പദ്ധതിയുടെ പേര്. ഇതിലൂടെ മികച്ച ബുദ്ധിശക്തിയും ഉയരവും നിറവുമുള്ള കുട്ടികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവരെ 450 ഉത്തമ സന്താനങ്ങളെ സൃഷ്ടിച്ചെന്ന് അവകാശപ്പെടുന്ന ആരോഗ്യ ഭാരതി, 2020 ഓടെ ഇത്തരം ആയിരക്കണക്കിനു കുട്ടികളെ ജനിപ്പിക്കുമെന്നും പറയുന്നു.
ഇതിനായി സംഘപരിവാറിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ചേർന്നു ഗുജറാത്തിലും മധ്യപ്രദേശിലും ഗർഭ് വിജ്ഞാൻ അനുസന്ധാൻ കേന്ദ്രത്തിന്റെ 10 ശാഖകൾ ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ബംഗാളിലും കൂടുതൽ ശാഖകൾ തുറക്കും.
ഉത്തമ സന്തതികളെ സൃഷ്ടിക്കുന്നതിലൂടെ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണു ലക്ഷ്യമെന്നു ഗർഭ് വിജ്ഞാൻ സംസ്കാർ ദേശീയ കൺവീനർ ഡോ. കരിഷ്മ മോഹൻദാസ് നർവാണി അറിയിച്ചു. ജർമനിയിൽനിന്ന് ആശയം ഉൾക്കൊണ്ടാണ് പദ്ധതി രൂപീകരിച്ചത്. പ്രകൃത്യാ നടക്കുന്ന കാര്യങ്ങളിലെ ഇടപെടലല്ല പദ്ധതിയുടെ ഉദ്ദേശ്യം. ആയുർവേദ തത്വങ്ങൾക്ക് അധിഷ്ഠിതമായി അവ നടപ്പാക്കും. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക ക്ഷമതകൾ എങ്ങനെ മെച്ചമാക്കാമെന്ന് ആയുർവേദം വ്യക്തമായി പറയുന്നുണ്ട്. ആറാം മാസത്തോടെയാണ് ഗർഭസ്ഥശിശുക്കളുടെ ഐക്യു വികസിക്കുന്നത്. കൃത്യമായ ഭക്ഷണം, നല്ല കൃതികളുടെ വായനയും കേൾവിയും തുടങ്ങിവ ശരിയായ ക്രമത്തിൽ അമ്മയ്ക്കു നൽകണം. അങ്ങനെ ഉത്തമസന്തതികളെ സൃഷ്ടിച്ചെടുക്കാം – നർവാണി വ്യക്തമാക്കി.
ഗർഭധാരണത്തിന് ശരിയായ സമയം ശാസ്ത്രം പറയുന്നുണ്ട്. ദമ്പതികളുടെ ജാതകവും ഗ്രഹനിലയും വച്ച് ഈ സമയം ഏതെന്ന് ഡോക്ടർമാർ പറയും– ആരോഗ്യഭാരതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഡോ. അശോക് കുമാർ വാർഷ്ണെ പറഞ്ഞു. കുറഞ്ഞ ഐക്യുവും താഴ്ന്ന വിദ്യാഭ്യാസ നിലവാരവുമുള്ള മാതാപിതാക്കൾക്കും മികച്ച ബുദ്ധിശക്തിയുള്ള കുഞ്ഞുങ്ങൾ ജനിക്കും. ശരിയായ നടപടിക്രമങ്ങൾ പാലിച്ചാൽ കറുത്ത നിറമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നിറമുണ്ടാകും. ഉയരക്കുറവുള്ള മാതാപിതാക്കളുടെ കുട്ടിക്ക് ഉയരവുമുണ്ടാകും – ആരോഗ്യഭാരതി ദേശീയ കൺവീനർ ഡോ. ഹിതേഷ് ജാനി പറഞ്ഞു. ജാംനഗറിലെ ഗുജറാത്ത് ആയുർവേദ സർവകലാശാലയിലെ പഞ്ചകർമ വിഭാഗം തലവനാണ് ഹിതേഷ് ജാനി.
2020 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ഗർഭ് വിജ്ഞാൻ അനുസന്ധാൻ കേന്ദ്രം സ്ഥാപിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.