ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി സംഘപരിവാർ സംഘടന രംഗത്ത്. ആർഎസ്എസിന്റെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ആരോഗ്യ ഭാരതിയാണ് ഈ പദ്ധതിയുടെ പിന്നിൽ. ഈ പദ്ധതിയുടെ ആചാര, പരിശീലന ക്രമങ്ങൾ വിശദീകരിക്കുന്നതിനായി ‘ഗർഭ സംസ്കാർ’ എന്ന പേരിൽ പഠന ക്ലാസ് കൊൽക്കത്തയിൽ നടത്താൻ പോവുകയാണ് ആരോഗ്യ ഭാരതി. ഗുജറാത്തിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. 2015 മുതൽ ഇത് ദേശവ്യാപകമാക്കി.
ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള മാതാപിതാക്കൾക്ക് അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ മികച്ച സന്താനങ്ങളെ ഗർഭ സംസ്കാർ ആചരിക്കുന്നതിലൂടെ ഇവർക്ക് ലഭിക്കുമെന്നാണ് ആരോഗ്യ ഭാരതിയുടെ അവകാശവാദം. ചിട്ടകൾ കൃത്യമായി പാലിച്ചാൽ കറുത്ത നിറമുള്ള ഉയരം കുറവുള്ള മാതാപിതാക്കൾക്ക് നല്ല നിറമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നും പൊക്കമുള്ളവരായി വളരുമെന്നും ഇത്തരത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് 450 കുട്ടികൾ പിറന്നുവെന്നും ആരോഗ്യ ഭാരതി അവകാശപ്പെടുന്നു. ആയുർവേദം, ജ്യോതിഷം, വൈദിക കർമ്മങ്ങൾ എന്നിവ യോജിപ്പിച്ചുള്ള പ്രത്യേക പരിശീലനമാണ് ദമ്പതികൾക്കു നൽകുക.
2020 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ഇതിൽ പരിശീലനം നൽകുന്ന പ്രത്യേക ഗർഭ വിജ്ഞാൻ അനുസന്ധാൻ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ആരോഗ്യ ഭാരതി ലക്ഷ്യമിടുന്നത്.