ഡല്‍ഹി നിര്‍ഭയകേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. സമാനതകളില്ലാത്ത ക്രൂരതയാണെന്നു വ്യക്തമാക്കിയാണ്, വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുെട ഹര്‍ജി കോടതി തള്ളിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന ഡല്‍ഹി കീഴ്കോടതി വിധി സുപ്രീംകോടതി അതേപടി അംഗീകരിച്ചു.
രാജ്യത്ത് നിര്‍ഭയ കേസ് ആവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കീഴ്്കോടതി വിധി ശരിവച്ചത്. അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, മുകേഷ്, പവന്‍ കുമാര്‍ എന്നിവര്‍ക്ക് 2013 സെപ്റ്റംബര്‍ 13 നാണ് ഡല്‍ഹിസാകേത് കോടതി വധശിക്ഷ വിധിച്ചത്. തീര്‍ത്തും പൈശാചികവും നിഷ്ടൂരവുമായ പ്രവര്‍ത്തിക്ക് വധശിക്ഷ ഒഴിവാക്കാനാവില്ലെന്ന് ഇരുപത്തഞ്ചുമിനിട്ട് നീണ്ട വിധിപ്രസ്താവത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി. മറ്റേതോലോകത്തു നടക്കുന്ന കുറ്റകൃത്യം പോലെയാണ് പ്രതികള്‍ പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തത്. സമൂഹമനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച കേസാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി. നീതിപൂര്‍വകമായ വിധിയില്‍ സന്തോഷമുണ്ടെന്ന്, കോടതിയിലെത്തിയ നിര്‍ഭയയയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഡി.എന്‍.എ പരിശോധനഫലം ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച തെളിവുകളെല്ലാം പ്രതികളുടെ പങ്കു നിസംശയം ഉറപ്പിക്കുന്നതായിരുന്നുവെന്ന് കോടതി വ്യക്മാക്കി. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി മരിച്ചത്. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. കുറ്റകൃത്യം നടത്തുന്പോള്‍ പ്രായപൂര്‍ത്തിയാകാതിരുന്ന മറ്റൊരു പ്രതി ജുവനൈല്‍ ഹോമിലെ ശിക്ഷയ്ക്കുശേഷം പുറത്തിറങ്ങി.