പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശയാത്രകൾ നടത്തുകയും രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തത് മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എന്നാൽ, മൻമോഹൻ സിങ്ങിന്റെ യാത്രകൾ ആരും അറിഞ്ഞിരുന്നില്ല. അദ്ദേഹം എവിടെ പോകുന്നു എപ്പോൾ മടങ്ങുന്നു തുടങ്ങിയ കാര്യങ്ങൾ ആരും അന്വേഷിച്ചിരുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു.
പ്രതിപക്ഷം എപ്പോഴും മോദിയുടെ വിദേശയാത്രകൾ വലിയ പ്രശ്നമായി ഉയർത്തിക്കാണിക്കുന്നു. എന്നാൽ, കണക്കുകൾ പ്രകാരം മൻമോഹൻ സിങ്ങാണ് മോദിയേക്കാൾ കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത്–അമിത് ഷാ പറഞ്ഞു. ഹിമാചൽ പ്രദേശിലെ പ്ലാംപൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്ത് എവിടെയുമുള്ള ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് വികസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി 27 യാത്രകളിൽ 43 രാജ്യങ്ങളാണ് സന്ദർശിച്ചത്. അദ്ദേഹം അവസാനമായി പോയ വിദേശരാജ്യം ജപ്പാനിലെ ടോക്കിയോ ആണ്. സന്ദർശനത്തിലൂടെ ബന്ധങ്ങൾമെച്ചപ്പെടുത്തുകയും നയതന്ത്രതലത്തിൽ പുതിയ നീക്കങ്ങൾ നടത്തുകയുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം.