പശുക്കളെയും കിടാങ്ങളെയും പിന്തുടരുന്നതിനും സംരക്ഷിക്കുന്നതിനും ആധാർ മാതൃകയിലുള്ള തിരിച്ചറിയൽ നമ്പർ കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ മൃഗങ്ങളെ സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണം. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ഒാരോ ജില്ലയിലും ഇത്തരത്തിൽ കുറഞ്ഞത് 500 മൃഗങ്ങളെ സംരക്ഷിക്കാനുള്ള ഇടം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കറവ വറ്റിയ കന്നുകാലികൾക്ക് പ്രത്യേക പരിഗണന നൽകണം. നഷ്ടത്തിലായ കർഷകർക്ക് ക്ഷേമപദ്ധതി തയാറാക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്രം വ്യക്തമാക്കി. പശുസംരക്ഷണവും ഇന്ത്യ–ബംഗ്ലദേശ് അതിർത്തി വഴിയുള്ള കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
പശുക്കൾക്കും എരുമകൾക്കും ആധാർ മാതൃകയിൽ 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാനുള്ള പദ്ധതിക്കു കേന്ദ്രസർക്കാർ തുടക്കമിട്ടിരുന്നു. രാജ്യത്തെ പശുക്കളുടെയും എരുമകളുടെയും കൃത്യമായ കണക്കു സൂക്ഷിക്കുകയും യഥാസമയം പ്രതിരോധ കുത്തിവയ്പു നടത്തുകയുമാണു പ്രഖ്യാപിത സർക്കാർ ലക്ഷ്യം. ഇതിലൂടെ പാലുൽപാദനം വർധിപ്പിക്കാനും 2022 ആകുമ്പോഴേക്കും ക്ഷീരകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും കഴിയുമെന്നാണു കേന്ദ്രസർക്കാർ പ്രതീക്ഷ. പശുവിന്റെ ചെവിയുടെ നടുവിൽ ഉടമയുടെ പേരും യുഐഡി നമ്പരും അടക്കം വിവരങ്ങളുള്ള പോളിയൂറിത്തീൻ ടാഗ് ഘടിപ്പിക്കുന്നതാണു പദ്ധതി. രാജ്യത്തൊട്ടാകെ 8.8 കോടി പശുക്കളും എരുമകളുമുണ്ടെന്നാണു കണക്ക്. പദ്ധതിക്കായി 148 കോടിരൂപ നീക്കിവച്ചിട്ടുണ്ട്.