ഷൊർണൂരിലെ വിജയകരമായ അവതരണത്തിന് ശേഷം മുംബൈയിലെത്തിയ പാട്ടോളത്തിന് മലയാളികള്‍ക്കിടയിൽ നിറഞ്ഞ സ്വീകാര്യത. ഞെരളത്ത് കലാശ്രമം, മുംബൈ പാട്ടോളം സംഘവുമായിചേർന്ന് രണ്ടുദിവസമാണ് സംഗീതപരിപാടി അവതരിപ്പിച്ചത്.
കേരളത്തിൽ ജനിച്ചുവളർന്നവർക്കുപോലും അന്യമായ സംഗീതവിരുന്നായിരുന്നു രണ്ടുദിവസം മുംബൈയിൽ അരങ്ങേറിയത്. കർണാടകസംഗീതത്തെയും, ഹിന്ദുസ്ഥാനിയേയും മാറ്റിനിർത്തുകയും, അതേസമയം, മറ്റെല്ലാ കേരളീയ നാടൻസംഗീതത്തെയും ഒത്തിണക്കുകയുമാണ് പാട്ടോളം.
മുട്ടുംവിളിയും, കോതാമൂരി പാട്ട്, തെയ്യംതോറ്റം, കുത്തിയോട്ടപാട്ട്, കണ്യാർകളിപാട്ട്, പൊറാട്ട്കളിപാട്ട്, അട്ടപ്പാടി പാട്ട് എന്നിങ്ങനെ വിവിധ സംഗീതരൂപങ്ങൾ. ഷൊർണൂരില്‍ പത്തുദിവസത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് പാട്ടോളം മുംബൈയിലെത്തിയത്.
ആചാര അനുഷ്ടാനങ്ങളും, നാടോടി പുരാവൃത്തങ്ങളും, പാരമ്പര്യസംഗീതവും ചേരുന്ന സംഗീതരൂപമാണ് പാട്ടോളം. ആദിവാസികൾക്കിടയിലും മണ്ണിൽ പണിയെടക്കുന്നവർക്കിടയിലും നിലനിന്നിരുന്ന ഈപാട്ടുകൾക്ക് ഇന്നത്തെ ജീവിതക്രമത്തിൽ സ്ഥാനമില്ലെന്ന് വാദമുയർന്നേക്കാം. എന്നാൽ, ആ വാദത്തെപോലും തള്ളിക്കളയുന്നതായിരുന്നു മുംബൈ മലയാളികള്‍ക്കിടയിൽ പാട്ടോളത്തിന് ലഭിച്ച സ്വീകാര്യത. നവിമുംബൈയിലെ ബേലാപൂർ അർബൺഹട്ടിലായിരുന്നു പാട്ടോളത്തിൻറെ വേദി.
നാടൻപാട്ടുകളെന്നപേരിൽ സമീപകാലത്ത് പ്രചരിക്കുന്നവയിൽനിന്നും വേറിട്ടസംഗീതം അടുത്തറിയാനായത് മുംബൈ മലയാളികൾക്കും പുതിയ അനുഭവം. വേദിയൊരുങ്ങിയാൽ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ ഇനിയും പാട്ടോളമെത്തുമെന്ന് അറിയിച്ചാണ് കലാകാരൻമാർ മടങ്ങിയത്.