കമിതാക്കൾക്കും സ്കൂൾ കുട്ടികൾക്കും പ്രവേശനം നിഷേധിച്ചുള്ള ബോർഡ് ചെന്നൈ കോർപറേഷന്റെ ചുമതലയിലുള്ള പാർക്കിൽ സ്ഥാപിച്ചു. കമിതാക്കളും, സ്കൂൾ കുട്ടികളും എഗ്‌മൂറിലുള്ള മേയർ സുന്ദർ റാവു നായിഡു പാർക്കിൽ പ്രവേശിക്കരുതെന്നാണ് സിറ്റി പൊലീസിന്റെ ബോർഡിലുള്ളത്. സദാചാര ഗുണ്ടായിസത്തെ കുറിച്ചു സജീവമായ ചർച്ചകൾ നടക്കുമ്പോൾ ഇത്തരമൊരു ബോർഡ് സ്ഥാപിച്ച സംഭവം വിമർശനങ്ങൾക്കും കാരണമായി. മറ്റുള്ളവർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണു നടപടിയെന്നു പാർക്കിലെ സുരക്ഷാ ജീവനക്കാർ പറഞ്ഞു.
എത്തിരാജ് വിമൻസ് കോളജിനു സമീപം പ്രവർത്തിക്കുന്ന സുന്ദർ റാവു പാർക്ക് 2015ലെ പ്രളയത്തിനു ശേഷം പുതുക്കി പണിതിരുന്നു. കമിതാക്കളുടെ സഭ്യമല്ലാത്ത ചില പ്രവർത്തനങ്ങൾ സ്ഥിരമായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിലാണു നടപടി. സ്വാധീനമുള്ള ചില ഉന്നതർ സ്ഥിരമായി പാർക്കിൽ വിശ്രമിക്കുവാൻ എത്താറുണ്ട്. പൊലീസിനെ സ്വാധീനിച്ച് ബോർഡ് സ്ഥാപിച്ചത് ഇവരാണെന്നു ചിലർ പറയുന്നു.
പാർക്കിൽ ഈയിടെ കാമുകനുമായി വഴക്കുണ്ടാക്കിയ പെൺകുട്ടി കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകുന്നതായി സെക്യൂരിറ്റി ജീവനക്കാർ പരാതിപ്പെടുന്നുമുണ്ട്. പാർക്കിൽ കമിതാക്കളും കുട്ടികളും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പെരുമാറുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ പോരേയെന്നാണ് പൊലീസ് നടപടിയെ വിമർശിക്കുന്നവർ ചോദിക്കുന്നത്.