ശ്രീനഗർ വിമാനത്താവളത്തിൽ ഗ്രനേഡുമായി സൈനികൻ പിടിയിൽ. രാവിലെയാണ് രണ്ടു ഗ്രനേഡുകളുമായി ഡൽഹിയിലേക്കു കടക്കാൻ ശ്രമിച്ച സൈനികനെ സുരക്ഷാ സേന പിടികൂടിയത്. 17 ജെഎകെ റൈഫിൾസിലെ സൈനികൻ ഭുപൽ മുഖിയയാണ് പിടിയിലായ സൈനികൻ. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലാണ് ഭുപൽ മുഖിയയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ ഡാർജലിങ് സ്വദേശിയാണ്.
അതേസമയം, ‘മേജർ സാഹിബ്’ പറഞ്ഞിട്ടാണ് ഗ്രനേഡുമായി ഡൽഹിയിലേക്കു പോകാൻ ശ്രമിച്ചതെന്ന് പിടിയിലായ സൈനികൻ പറഞ്ഞു. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ സാധിക്കൂവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് കനത്ത സുരക്ഷയിലുള്ള വിമാനത്താവളങ്ങളിലൊന്നാണ് ശ്രീനഗർ. എന്നാൽ സൈനിക ഗേറ്റിലൂടെ ഉള്ളിൽ കടന്നതിനാൽ ഭുപലിന് സുരക്ഷാ പരിശോധന നടത്തേണ്ടതായി വന്നില്ല. പക്ഷെ ബാഗേജ് പരിശോധിച്ചപ്പോൾ ഗ്രനേഡുകൾ കണ്ടെത്തുകയായിരുന്നു.
ഭീകരാക്രമണങ്ങൾ അടിക്കടി ഉണ്ടാകാറുള്ള ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും 14 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.