തമിഴ്നാട്ടിലെ കര്‍ഷകപ്രക്ഷോഭം കേന്ദ്രസര്‍ക്കാരിനെതിരായ വികാരമായി മാറുന്നു. ആവശ്യമായ നഷ്ടപരിഹാരം നല്‍കിയില്ല എന്നതിലുപരി കാവേരി തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ പക്ഷംപിടിക്കുന്നു എന്ന പരാതിയും തമിഴ്നാട്ടിലെ കര്‍ഷകരും സംഘടനകളും ഉന്നയിക്കുന്നു. ഇത് പരമാവധി മുതലാക്കാനാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളുടെ ശ്രമം.
വരള്‍ച്ചയും കൃഷിനാശവും കടക്കെണിയും കൊണ്ട് പൊറുതിമുട്ടിയ തമിഴ്നാട്ടിലെ കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങിയിട്ട് മൂന്നുമാസം. രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ച സംസ്ഥാനമായിട്ടും കേന്ദ്രം അര്‍ഹമായ പരിഗണന നല്‍കിയില്ല. ദുരിതാശ്വാസമായി 39,000 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 1700 കോടി.
ധനസഹായത്തേക്കാള്‍ തമിഴ് കര്‍ഷകരെ രോഷാകുലരാക്കുന്നത് കാവേരി പ്രശ്നത്തിലെ കേന്ദ്രനിലപാടാണ്. റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതും കാവേരി ട്രൈബ്യൂണല്‍ ഇല്ലാതാക്കാനുള്ള നീക്കവും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി.
ഇതിനെല്ലാം പുറമേയാണ് തമിഴ്നാട്ടിലെ ഫലഭൂയിഷ്ടമായ കാവേരിതടത്തില്‍ പെട്രോളിയം, മീതെയ്ന്‍ ഖനനത്തിനുള്ള നീക്കം. തമിഴ്നാട്ടില്‍ ബിജെപിക്ക് രാഷ്ട്രീയമായി വേരോട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിലെ അതൃപ്തിയാണ് അവഗണനയ്ക്കുകാരണമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികള്‍ ആരോപിക്കുന്നു. വസ്തുത എന്തായാലും കര്‍ഷകസമരം ദേശീയതലത്തില്‍ വിപുലപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന് പ്രതിച്ഛായനഷ്ടം ഉണ്ടാക്കുമെന്നുറപ്പ്.
Advertisement