അയോധ്യ കേസില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മതപരമായ കാര്യമായതിനാല്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ ചോദിച്ചു. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
മതപരമായ കാര്യങ്ങളില്‍ ഇരുവിഭാഗവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്ത് കേസ് ഒത്തുതീര്‍പ്പാകുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ്ജെ.എസ് ഖെഹാര്‍ നിരീക്ഷിച്ചു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണമെങ്കില്‍ സിറ്റിങ് ജഡ്ജിയെ അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ഫലം കണ്ടില്ലെങ്കില്‍ കേസ് വീണ്ടും പരിഗണിക്കാം. കേസ് അടുത്ത ആഴ്ച പരിഗണിക്കുന്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. രാമ ജന്മഭൂമിയില്‍ ഹൈന്ദവര്‍ക്കും സരയൂ നദിക്കു പുറത്ത് മുസ്‌ലിംങ്ങള്‍ക്കും ആരാധനാലയം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതിക്കുപുറത്തുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്തു.
വിശ്വാസത്തിനപ്പുറം സങ്കീര്‍ണരാഷ്ട്രീയ വിഷയമായി മാറിയ അയോധ്യക്കേസ് രമ്യമായി പരിഹരിക്കാനായാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും വലിയ വഴിത്തിരിവാകും. രാമക്ഷേത്രം പ്രചാരണമാക്കി ബി.ജെ.പി അധികാരത്തിലേറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റേയും നിലപാടുകള്‍ നിര്‍ണായകമായിരിക്കും.