ഒമാനില്‍ ഇന്ധന സബ്‌സിഡി സ്വദേശികള്‍ക്ക് മാത്രമായി പുനസ്ഥാപിക്കുന്നു. 600 റിയാലിൽ താഴെ മാസവരുമാനം ഉള്ളവർക്കായിരിക്കും നിബന്ധനകൾക്ക് വിധേയമായി സബ്സിഡി ലഭിക്കുക. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നതു മൂലം താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ധന സബ്സിഡി ഭാഗികമായി പുനസ്ഥാപിക്കുന്നത്. അറുനൂറ് റിയാലിൽ താഴെ മാസവരുമാനമുള്ള പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് സബ്സിഡി ലഭിക്കുക.
എം 91 പെട്രോളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. എന്നാല്‍, 180 ബൈസയോ ഇതിന് മുകളിലോ എം 91 പെട്രോളിന് നിരക്ക് വരുമ്പോഴാണ് സബ്‌സിഡി കാര്‍ഡ് ഉപോയിക്കാനാകുക. 200 ലിറ്റര്‍ വരെയാണ് ഓരോ മാസവും സബ്‌സിഡി നിരക്കില്‍ പെട്രോള്‍ ലഭിക്കുക. ഇന്ധന മാര്‍ക്കറ്റിംഗ് കമ്പനികളാകും കാര്‍ഡ് അനുവദിക്കുക. ഇന്ധനം നിറയ്ക്കുന്നതിന് കാര്‍ഡ് നിര്‍ബന്ധമാണ്. ദേശീയ സബ്‌സിഡി സംവിധാനത്തിന്റെ പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും സബ്‌സിഡി കാര്‍ഡിന് അപേക്ഷിക്കാം.
മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ദേശീയ സബ്‌സിഡി സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2016 ജനുവരി മുതലാണ് ഇന്ധന സബ്‌സിഡി നിര്‍ത്തലാക്കിയത്. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഓരോ മാസങ്ങളിലും ആഗോള വിപണിക്ക് അനുസരിച്ച് എണ്ണവില പ്രഖ്യാപിക്കുകയായിരുന്നു. ഒന്നര വര്‍ഷം കൊണ്ട് എണ്ണവിലയിൽ ഇരട്ടിയലധികം വര്‍ധനവാണ് ഉണ്ടായത്.