കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച് ദുബായ് സഫാരി പാര്‍ക്ക് തുറന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ച സൌജന്യ പ്രവേശനം. ജനുവരി മുതല്‍ നിരക്ക് ഈടാക്കും. ജീവജാലങ്ങൾക്ക് തനത് ആവാസ വ്യസ്ഥയൊരുക്കി അല്‍വര്‍ക്ക അഞ്ചില്‍ 119 ഏക്കറിലാണ് തുറന്ന മൃഗശാല സജ്ജമാക്കിയിരിക്കുന്നത്. അറേബ്യന്‍ ഏഷ്യന്‍, ആഫ്രിക്കന്‍, സഫാരി വില്ലേജുകളിലായി തിരിച്ച പാര്‍ക്കില്‍ 250 ഇനങ്ങളിലായി 2500ലേറെ മൃഗങ്ങളുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്യപൂര്‍വ ഇനങ്ങളും ഇന്ത്യയില്‍നിന്നുള്ള ആനയും വൈകാതെ ഇവിടെ എത്തും.
കവചിത വാഹനങ്ങളിലിരുന്ന് സിംഹം, പുലി, കടുവ തുടങ്ങി വന്യമൃഗങ്ങളെ തൊട്ടടുത്ത കാണാം. ജിറാഫ്, ഒറിക്സ്, മാന്‍, കുരങ്ങന്‍ എന്നിവയും ദുബായ് സഫാരിയിലുണ്ട്. മയില്‍, ഫ്ളമിംഗൊ തുടങ്ങിയ പക്ഷികളുമുണ്ട്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്ന ഗൊറില്ലയും പാമ്പുകളും കൂടിയാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ കാഴ്ചസമ്മാനിക്കുന്നു. പ്രവേശനം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ. മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹമും കുട്ടികള്‍ക്ക് 30 ദിര്‍ഹമുമാണ് ടിക്കറ്റ് നിരക്ക്.