മസ്‌കത്തിൽ മൂന്ന് ഗുഹകള്‍ കൂടി കണ്ടെത്തിയതായി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. വടക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ദാമ, അല്‍ തഹ്‌യിന്‍ എന്നിവിടങ്ങളിലാണ് ഗുഹകള്‍ കണ്ടെത്തിയിരിക്കുന്നത്. അല്‍ ഖാശില്‍, അല്‍ നിഖഹ്, അല്‍ ഫഖ എന്നിങ്ങിനെയാണ് കേവുകള്‍ അറിയപ്പെടുക. പ്രദേശത്തെ ജനങ്ങളില്‍ നിന്ന് നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ കേവുകള്‍ സ്ഥിരീകരിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഇതുവരെ ഇറങ്ങാത്തതാണ് ഈ ഗുഹകള്‍. രാജ്യത്തെ ഏറ്റവും ആഴമുള്ള ഗുഹകളിലൊന്നാണ് അല്‍ ഖാശില്‍. ഗുഹാ മുഖത്ത് നിന്ന് 400 മീറ്ററോളം ആഴം ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്. കുത്തനെയുള്ള നിരവധി ചരിവുകളോടെയാണ് ഹെയില്‍ അല്‍ ഹരീം ഗ്രാമത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഈ ഗുഹകള്‍. ഇതിനകത്ത് ചെറു തടാകങ്ങളുമുണ്ട്. നനവാര്‍ന്ന ഭിത്തികളും മറ്റൊരു പ്രത്യേകതയാണ്.
ഗുഹകളാല്‍ പ്രശസ്തമാണ് ഒമാന്റെ ടൂറിസം മേഖല. അല്‍ ഹൂത്തി കേവ് ഉള്‍പ്പടെയുള്ളവ ലോക പ്രശസ്തമാണ്. ഗുഹക്ക് അകത്ത് ട്രെയിന്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവയുമുണ്ട്.