സൂര്യകൃഷ്ണമൂർത്തിയുടെ മകൾ സീത വിവാഹിതയാകുന്നു. മകളുടെ വിവാഹം ആർഭാടങ്ങളൊന്നുമില്ലാതെ വീട്ടിലെ പുജാമുറിയിൽവച്ചു നടത്തുമെന്നാണു സൂര്യകൃ,്ണമൂർത്തി അറിയിച്ചിരിക്കുന്നത്. മകളുടെ വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.
‘‘എന്റെ മകൾ സീത വിവാഹിതയാകുകയാണ്. അവളോടൊപ്പം സിവിൽ സർവീസ് അക്കാദമിയിലെ ട്രെയിനിങ്ങിൽ ഒപ്പമുണ്ടായിരുന്ന ചന്ദൻകുമാറാണ് വരൻ. ബീഹാറിലെ വൈശാലി ജില്ലയിൽ ഹാജിപൂരിലെ ഒരു പുരാതന രാജ്പുട്ട് കുടുംബത്തിലെ അംഗമാണ്. സീതയെയും ചന്ദനേയും അനുഗ്രഹിക്കാൻ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കുന്നു. പക്ഷെ സമ്മാനങ്ങൾ പാടില്ല.’’ - ക്ഷണക്കത്തിൽ അദ്ദേഹം പറയുന്നു.
തിരുവനന്തപുരത്തെ വീട്ടിലെ ചെറിയ പൂജാമുറിയിൽ വച്ചായിരിക്കും സീതയുടെയും ചന്ദന്റെയും വിവാഹം. വിവാഹ ആശംസകൾ അറിയിക്കാൻ എല്ലാവർക്കും മെയ് 13,14,15 ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെയും വൈകിട്ട് 4.30 മുതൽ 9.30 വരെയും സൗകര്യമൊരുക്കിയിട്ടുണ്ട്. സമ്മാനങ്ങളല്ല, വധൂവരന്മാരുടെ കയ്യിൽ വച്ച് ആശിർവദിക്കണം - സൂര്യകൃഷ്ണമൂർത്തി പറയുന്നു.
വിവാഹത്തിനായി പിതാവെന്ന നിലയിൽ ചിലവാക്കേണ്ട പണം 20 നിർധനരായ വിദ്യാർഥികളുടെ പഠനത്തിനായി ഗവൺമെന്റ് ആർട് കോളെജിലെയും ടികെഎം എൻജിനീയറിങ് കൊളേജിലെയും പ്രിൻസിപ്പൽമാരെ ഏൽപ്പിക്കാനിരിക്കാനിരിക്കുകയാണ് സൂര്യകൃഷ്ണമൂർത്തി.