മകനാണെന്ന അവകാശവാദവുമായി ദമ്പതികൾ നൽകിയ ഹർജിയിൽ നടൻ ധനുഷ് കോടതിയിൽ ഹാജരായി. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനു മുൻപാകെ താരം എത്തിയത്.
സംവിധായകൻ കൂടിയായ അച്ഛൻ കസ്തൂരി രാജയ്ക്കും അമ്മ വിജയലക്ഷ്മിക്കുമൊപ്പമാണു ധനുഷ് ഹാജരായത്. റജിസ്ട്രാറുടെ ചേംബറിൽ പരിശോധന നടന്നു. നാളെ അന്തിമ വാദം കേൾക്കും. മേലൂർ സ്വദേശി ആർ. കതിരേശൻ (65), ഭാര്യ മീനാക്ഷി (53) എന്നിവരാണു ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി കോടതിയിൽ ഹർജി നൽകിയത്.
ധനുഷ് തങ്ങളുടെ മൂത്തമകൻ കലൈസെൽവനാണെന്നും 1985ൽ മധുരയിലെ രാജാജി ആശുപത്രിയിലാണു ജനിച്ചതെന്നുമാണ് വാദം. പ്ലസ് വണ്ണിനു പഠിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാനായി വീടുവിട്ട് ചെന്നൈയിലേക്കു പോയെന്നും ധനുഷ് ജീവനാംശം നൽകണമെന്നും ഹർജിയിൽ പറയുന്നു.