ബാഹുബലി രണ്ടാം ഭാഗം റിലീസിന്് തയ്യാറെടുക്കുമ്പോൾ ട്രെയിലർ എന്നു പുറത്തുവിടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും പുറത്തുവിട്ടെങ്കിലും ട്രെയിലർ എന്ന് ഇറങ്ങുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ഇതേ ചോദ്യം ഒരു അഭിമുഖത്തിൽ സംവിധായകൻ രാജമൗലിയോട് ചോദിക്കുകയുണ്ടായി.
ട്രെയിലർ എഡിറ്റിങ് ടേബിളിലാണെന്നും മാർച്ച് പകുതിയോടെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രെയിലർ വൈകാൻ പ്രധാനകാരണം അനുഷ്കയാണെന്നും രാജമൗലി വ്യക്തമാക്കി. സൈസ് സീറോ എന്ന തെലുങ്ക് ചിത്രത്തിനായി അനുഷ്ക തടി കൂട്ടിയത് ബാഹുബലി 2വിന് വിനയായെന്നും ദേവസേന എന്ന കഥാപാത്രത്തിന്റെ ലുക്കുമായി സാമ്യപ്പെടുത്താൻ ആകില്ലായിരുന്നെന്നും രാജമൗലി പറഞ്ഞു.
സമയമില്ലാത്തതിനാൽ അനുഷ്കയുടെ തടിച്ച ലുക്കിൽ തന്നെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിച്ചത്. അതുകൊണ്ട് വിഎഫ്എക്സ് ടീമിന് ട്രെയിലറിലും അനുഷ്കയുടെ ശരീരഘടന മാറ്റി എടുക്കേണ്ടതായുണ്ട്.
കൂടാതെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ലഭിച്ച ട്രോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പോസ്റ്ററിൽ ചില എഫക്ട്സുകൾ നടത്തിയതിനാലാണ് സ്വാഭാവികത നഷ്ടപ്പെട്ടതെന്ന് രാജമൗലി പറഞ്ഞു. എന്നാൽ അനുഷ്കയോട് യാതൊരു വിധപരിഭവവുമില്ലെന്നും സിനിമയ്ക്കായി നടി ഒരുപാട് കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലി ആദ്യഭാഗത്തിൽ ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിൽ പ്രഭാസിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് അനുഷ്ക എത്തുന്നത്. സിനിമയ്ക്കായി വാൾപ്പയറ്റും കുതിരസവാരിയും സംഘട്ടനരംഗങ്ങളും നടി ചെയ്യേണ്ടിയിരുന്നു.
എന്നാൽ ശരീരത്തിന്റെ തടി കൂടിയ കാരണം ആക്ഷൻ രംഗങ്ങൾ ഉദ്ദേശിച്ച പോലെ ചെയ്യാനാകാത്തതും പ്രശ്നങ്ങൾക്ക് കാരണമായി. ചിത്രീകരണത്തിനിടയിൽ രാജമൗലി ഇതുകാരണം സമ്മർദത്തിലായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം എത്രയും പെട്ടന്നു തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ബാഹുബലി ആദ്യ ഭാഗത്തിന്റെ പ്രമൊ വിഡിയോയിൽ അനുഷ്കയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതേ ലുക്കിൽ തന്നെ അനുഷ്കയെ ദൃശ്യവത്കരിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്.
സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്ക തടി വച്ചത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടായിരുന്നു സിനിമയുടെ പ്രമേയം. എന്നാൽ ഇതിന് ശേഷം ജിമ്മിലും മറ്റും കഠിനമായ വർക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാൻ അനുഷ്കയ്ക്ക് സാധിച്ചില്ല. ഇതിനിടെ തടി കുറയ്ക്കാൻ അനുഷ്ക അമേരിക്കയ്ക്ക് പോയെന്നും വാർത്ത വന്നിരുന്നു.