കോളജ് രാഷ്ട്രീയത്തിന്റെയും യുവത്വത്തിന്റെയും പൾസ് അറിയുന്ന സിനിമയാണ് ഒരു മെക്സിക്കൻ അപാരത. തീവ്ര ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രം തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ പോന്നതാണ്.
പേരുകളിലെ ഒാരോ അക്ഷരത്തിൽ വീതം മാറ്റമുണ്ടെങ്കിലും മെക്സിക്കൻ അപാരത പറയുന്നത് കെഎസ്‌യുവിന്റെയും എസ്എഫ്ഐയുടെയും തന്നെ കഥയാണ്. എറണാകുളം മഹാരാജാസ് കോളജിന്റെയും അവിടുത്തെ വിദ്യാർഥികളുടെയും ചരിത്രമാണ്. കെഎസ്ക്യു എന്ന വലതുപക്ഷ വിദ്യാർഥിപ്രസ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഭരിക്കുന്ന ഒരു ക്യാംപസ്. അവിടെ ഇടതുപക്ഷ പ്രസ്ഥാനമായ എസ്എഫ്‌വൈ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഫ്ലാഷ്ബാക്കിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. കൊച്ചനിയൻ എന്ന രക്തസാക്ഷിയുടെ കഥയിൽനിന്നു പതിയെ ചിത്രം തൊണ്ണൂറുകളിലെ ക്യാംപസിലേക്കു വരുന്നു. യൂണിവേഴ്സിറ്റി കലോൽസവവും അല്ലറചില്ലറ കശപിശകളും പ്രണയവും തമാശകളുമൊക്കെ നിറഞ്ഞതാണ് ആദ്യ പകുതി. നായകനായ പോൾ എസ്എഫ്‌വൈക്കാരനായി മാറുന്നിടത്ത് സിനിമ അടുത്ത പകുതിയിലേക്കു കടക്കും. കശപിശകൾ കയ്യാങ്കളിയിലേക്കു മാറുന്ന രണ്ടാം പകുതി കാഴ്ചക്കാരെ ആവേശഭരിതരാക്കുന്നതാണ്.
ഇടതുപക്ഷ രാഷ്ട്രീയവും ആശയവുമാണ് സിനിമയുടെ പ്രധാന പ്രമേയം. തീവ്ര വലതുപക്ഷ നിലപാടോ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയോ ഉള്ളവർക്ക് ഇതത്ര സ്വീകാര്യമാകാനിടയില്ലെങ്കിലും സിനിമയെ കലാസൃഷ്ടിയായി മാത്രം കണ്ടാൽ അതിനു നേരെ കണ്ണടയ്ക്കാനാവില്ല. സ്വാശ്രയ സമരങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ക്യാംപസ് രാഷ്ട്രീയം തിരികെ വരണമെന്നു രക്ഷിതാക്കൾ പോലും ആവശ്യപ്പെടുന്ന ഇൗ സമയത്ത് കാലികപ്രസക്തിയുള്ള സിനിമയായി മെക്സിക്കൻ അപാരതയെ വിലയിരുത്താം. സിനിമയെന്ന നിലയിൽ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിൽപോലും അതിനെയൊക്കെ മറികടക്കാനാകുന്ന ഉൗർജം സിനിമയ്ക്കുള്ളിലുണ്ട്.....