തിരശ്ശീലയിൽ നിന്നും നമുക്കിടയിലേക്ക് ഇറങ്ങിവരുന്ന കഥാപാത്രങ്ങൾ. ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും അവരുടെയൊക്കെ മുഖങ്ങൾ സുപരിചിതമാണ്. നടവഴിയിലോ ബസ്റ്റോപ്പിലോ അമ്പലത്തിലോ അങ്ങനെ എവിടെയൊക്കെയോവച്ച് അവരെ നമ്മൾ കണ്ടിട്ടുണ്ട്. ഈയൊരു ഫീലായിരുന്നു എബ്രിഡ് ഷൈനിന്റെ ആക്ഷൻഹീറോ ബിജു കണ്ടിറങ്ങിയ പ്രേക്ഷകർക്ക്. അതുതന്നെയാണ് നല്ല സിനിമയുടെ വിജയവും.
ഓട്ടോക്കാരനായ കാമുകനെ ‘തേച്ചിട്ടു’ പോകുന്നൊരു യുവതിയുണ്ട് സിനിമയിൽ. ചിത്രമിറങ്ങി വർഷം ഒന്നു തികയാറാകുമ്പോഴും അവരെ കണ്ടാൽ ആക്ഷൻഹീറോ ബിജുവിന്റെ വിശേഷങ്ങൾ തിരക്കുന്നവരാണ് കൂടുതലും. കഥാപാത്രത്തെ അനശ്വരമാക്കിയ തിരുവനന്തപുരം ഇൻഫോ പാർക്കിലെ ജീവനക്കാരി മഞ്ജുവാണിക്കാണെങ്കിൽ ആ കഥ പറയാൻ ഒരുപാടിഷ്ടമാണ്. പാട്ടുകാരിയാകാനെത്തി നടിയായ കഥ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് മഞ്ജുവാണി.
പാട്ടു മോഹിച്ച് അഭിനയത്തിലേക്ക്
വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാൻ ആക്ഷൻഹീറോ ബിജുവിൽ അഭിനയിക്കുന്നത്. വനിതയുടെ ഫൊട്ടോഗ്രാഫർ ആയിരിക്കുമ്പോൾ മുതലുള്ള സൗഹൃദമാണ് സംവിധായകൻ എബ്രിഡ് ഷൈനുമായി. ആക്ഷൻ ഹീറോ ബിജുവിന്റെ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം. ഞാൻ വിദേശത്തായിരുന്നതുകൊണ്ട് വർഷങ്ങളായിരുന്നു ഷൈനിനെ കണ്ടിട്ട്. അന്നദ്ദേഹം എറണാകുളത്തുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാനായി പോയി. അവിടെ ചെന്നപ്പോൾ സിനിമയുടെ മുഴുവൻ ക്രൂവും ഉണ്ട്. സാധാരണ കാണുമ്പോൾ ഷൈൻ പാട്ടൊക്കെ പാടിത്തരും എന്റെ ഫോട്ടോസും എടുത്തുതരും. ഞാൻ സുന്ദരിയാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഷൈനെടുത്ത ചിത്രങ്ങൾ കാണുമ്പോഴാണ്.