ഒരു നടിയാണ് ക്വട്ടേഷനു പിന്നിലെന്ന് പ്രതികൾ ആക്രമണത്തിനിരയായ നടിയോട് പറഞ്ഞിരുന്നുവെന്ന് സംവിധായകൻ ലാൽ. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. ചിലപ്പോൾ വെറുതെ പറഞ്ഞതായിരിക്കാമെന്നും ലാൽ പറഞ്ഞു– കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷനു പിന്നിൽ ഒരു സ്ത്രീയാണെന്ന് പിടിയിലായ മണികണ്ഠനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മാർട്ടിനെ പിന്തുടർന്നു പിടിച്ചത് താൻ
നടിയെ ആക്രമിച്ച സംഭവത്തിൽ ഡൈവർ മാർട്ടിനെ പിന്തുടർന്ന് പിടിച്ചത് താനാണ്. നടിയുമായി തന്റെ വീട്ടിലെത്തിയ ശേഷം ഡ്രൈവർ മാർട്ടിൻ പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ താനും തന്റെ ഡ്രൈവറും കൂടിയാണു പിന്തുടർന്നു പിടികൂടിയത്. ആക്രമിക്കപ്പെട്ടെന്നും ചികിൽസ വേണമെന്നും അയാൾ പറഞ്ഞെങ്കിലും കളള അഭിനയമാണെന്നു പെരുമാറ്റം കണ്ടപ്പോഴേ തോന്നിയിരുന്നു. മാർട്ടിനും ഈ സംഘത്തിൽപ്പെട്ടയാളാകാമെന്ന് ദൈവമാണ് തന്നെ കൊണ്ട് തോന്നിപ്പിച്ചത്.
ദിലീപും ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതിൽ വിഷമം
തന്നെ സഹായിക്കാനെത്തിയ നിർമ്മാതാവ് ആന്റോ ജോസഫിനെതിരെയും അപവാദ പ്രചാരണങ്ങളുണ്ടായതിൽ വലിയ വിഷമമുണ്ട്. ഇനി ഒരാളെ സഹായിക്കാനിറങ്ങുമ്പോൾ ആന്റോ രണ്ടുവട്ടം ആലോചിക്കും. പ്രതിയെ പെട്ടെന്ന് പിടികൂടാനായത് മഹാകാര്യമാണ്. കേരള പൊലീസിന് അഭിനന്ദനം. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഊഹാപോഹങ്ങളിൽ ലാൽ അതൃപ്തി രേഖപ്പെടുത്തി. ഊഹാപോഹങ്ങൾ ഒരുപാടുപേരെ മാനസികമായി ബാധിച്ചെന്ന് ലാൽ പറഞ്ഞു. പേര് വലിച്ചിഴച്ചതിൽ നടൻ ദിലീപിന് അതീയായ വിഷമമുണ്ട്. ദിലീപിനെ ആരും ചോദ്യം ചെയ്യുക ചെയ്തിട്ടില്ല. ലാലിനെ ചോദ്യം ചെയ്താൽ എല്ലാം അറിയാമെന്ന് ചിലർ പറഞ്ഞതിൽ വിഷമമുണ്ട്.
നടിയെത്തിയത് രമ്യാ നമ്പീശന്റെ വീട്ടിൽ പോകാൻ
സംഭവം നടക്കുന്നതിന്റെ തലേദിവസം ഞങ്ങളുടെ പടത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അനൂപിനെ വിളിച്ച് നടി രമ്യാ നമ്പീശന്റെ വീട്ടിൽ പോകാൻ വണ്ടി ഏർപ്പാടാക്കി തരുമോയെന്ന് നടി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വണ്ടി ഏർപ്പാടാക്കിയത്. ഷൂട്ടിങ്ങിനു വേണ്ടിയല്ല നടിയെത്തിയത്. നടിയെ ഒറ്റയ്ക്ക് അയച്ചശേഷം വിളിച്ചന്വേഷിച്ചില്ലായെന്ന ആരോപണം തെറ്റാണ്. എവിടെയെത്തിയെന്ന് ഇടയ്ക്കിടെ വിളിച്ച് അന്വേഷിച്ചിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലാണെന്ന് കരുതിയാണ് പിന്നെ വിളിക്കാതിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നടി വീട്ടിലെത്തി ആക്രമിക്കപ്പെട്ട വിവരം പറഞ്ഞപ്പോൾത്തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചു വിവരം പറഞ്ഞു. പിന്നാലെ തന്നെ പൊലീസുകാർ വീട്ടിലെത്തി. അന്വേഷണം തുടങ്ങുന്നതിനായുള്ള എല്ലാ തയാറെടുപ്പുകളും അവർ നടത്തി.
ലാലിന്റെ വാക്കുകളിൽ നിന്ന്
∙ ഏതു സൈറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. കഞ്ചാവ് അടിച്ച് സിനിമയുണ്ടാക്കിയാൽ വിജയിക്കില്ല
∙ ന്യൂജനറേഷൻ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണ്. ഇത്തരം സിനികൾ വിജയിക്കുന്നതു കാണുമ്പോൾ ചിലർക്ക് നിരാശയുണ്ടാകും.
∙ പുറത്തുനിന്നു വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനി. സെറ്റിലെത്തി കുറച്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ സുനി നല്ലവനെന്ന പേര് നേടിയിരുന്നു. ഗോവയിലും ഷൂട്ടിങ്ങിന്റെ ഭാഗമായി സുനിയുണ്ടായിരുന്നു. മിടുക്കനെന്നും നല്ലവനെന്നുമുള്ള പേര് ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ സമ്പാദിച്ചിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കുകയും കൃത്യമായി ജോലി ചെയ്യുകയും ചെയ്യുന്ന ആളായിരുന്നു സുനി.