സമകാലിക തമിഴ് സാഹിത്യലോകത്ത് ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനും നാഞ്ചിനാടിന്‍റെ ഹൃദയത്തുടിപ്പുകള്‍ അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബി ജയമോഹന്‍. 1990 കളില്‍ തമിഴ് സാഹിത്യ ലോകത്ത് പ്രവേശിച്ചപ്പോള്‍ തന്നെ ജയമോഹന്‍റെ അക്ഷരവഴികള്‍ തീര്‍ത്ത ഉത്തരാധുനികതയുടെ പ്രഭാവം ഒടുവില്‍ എത്തിനില്‍ക്കുന്നത് മഹാഭാരതത്തിന്‍റെ പുത്തന്‍ ആഖ്യാനത്തിലാണ്. പുതിയ കാലത്തിന്‍റെ വായനാശീലങ്ങളെയും ജീവിത സംഘര്‍ഷങ്ങളെയും ഇതിഹാസകാവ്യത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം മാറ്റി വരയ്ക്കുന്നു.
യന്തിരന്‍റെ രണ്ടാം ഭാഗത്തിനായി രജനികാന്തും സംവിധായകന്‍ ഷങ്കറും ഒന്നിച്ചപ്പോള്‍ തിരക്കഥയൊരുക്കുന്നതും ജയമോഹന്‍ തന്നെ. എന്തിരന്‍റെ രണ്ടാം ഭാഗം രജനികാന്തും അക്ഷയ് കുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ദൃശ്യവിസ്മയമാകുമെന്ന് ജയമോഹന്‍ പറയുന്നു. ആദ്യ ഭാഗം രജനിയും രജനിയും തമ്മിലുള്ള സംഘട്ടനമായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ കൂടുതൽ ശക്തനായ ഒരു വില്ലൻ കഥാപാത്രം ഉണ്ട്. കമലഹാസനെ മനസ്സിൽ വച്ചാണ് വില്ലൻ കഥാപാത്രത്തെ താൻ എഴുതിയത്, എന്നാൽ അത് നടക്കാതെ പോകുകയും അവസാനം അക്ഷയ് കുമാറിൽ എത്തുകയുമായിരുന്നു. ആദ്യഭാഗത്തേക്കാൾ ചടുലമായ തിരക്കഥയാണ് താൻ ഒരുക്കിയിരിക്കുന്നതെന്നും ജയമോഹൻ പറഞ്ഞു. ഒഴിമുറിയൊഴികെ മലയാളത്തില്‍ താന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം നിരാശയാണ് സമ്മാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം കര്‍ണന്‍റെ എഴുത്തുപുരയിലാണ് ജയമോഹനിപ്പോള്‍. മലയാളത്തില്‍ ഒഴിമുറിയൊഴികെ മറ്റുചിത്രങ്ങളൊന്നും തൃപ്തി നല്‍കിയിരുന്നില്ല. മമ്മൂട്ടി തയ്യാറാണെങ്കിൽ സി വി രാമൻപിള്ളയുടെ ധർമരാജ മലയാളത്തിൽ ചെയ്യുകയെന്നത് താൻ ഏറെ പ്രതീക്ഷയോടെ മനസില്‍ സൂക്ഷിക്കുന്ന സ്വപ്നമാണെന്നും അതിന്റെ ഏകദേശതിരക്കഥയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്നും ജയമോഹൻ പറഞ്ഞു.
തന്റെ ഇഷ്ടനോവലുകളിൽ ഒന്നാണ് ധർമരാജ എന്നു മമ്മൂട്ടിയും മുൻപ് പറഞ്ഞിട്ടുണ്ട്.
അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ വായന തുടങ്ങി. നീണ്ട കഥകളും ഡിററക്ടീവ് നോവലുകളുമായിരുന്നു അന്ന് പ്രിയം. പിന്നെ വായനയുടെ സ്വഭാവം മാറി. തിരക്കേറിയപ്പോള്‍ വായിക്കാന്‍ സമയം കിട്ടാതായി. ഇപ്പോള്‍ വീണ്ടും വായിക്കുന്നു. ആദ്യകാല നോവലായ ധര്‍മരാജ ആണ് ഇപ്പോള്‍ വീണ്ടും വായിക്കുന്ന പുസ്തകം. അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ നല്ല രസമാണ്. വായന തന്നിലെ നടനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വായിക്കുന്ന കഥാപാത്രങ്ങളെ സ്വന്തമായി സങ്കല്പിച്ചു നോക്കും. പിന്നെ ഉറക്കെ വായിക്കും. റെക്കോഡ് ചെയ്യും. ഇതെല്ലാം സിനിമയില്‍ സഹായകമായി. എം.ടി. ഇഷ്ട കഥാകാരനാണ്. അദ്ദേഹത്തിന്റെ കഥാപത്രങ്ങളായി നേരത്തെ തന്നെ സ്വയം സങ്കല്‍പിക്കുമായിരുന്നു. വായന തന്നിലെ നടനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളായി സ്വയം സങ്കല്‍പ്പിച്ചു, സംഭാഷണങ്ങള്‍ ഉറക്കെ പറയുക ഒരു ശീലമായിരുന്നു. എം.ടി.തന്റെ ഇഷ്ട കഥാകാരനാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ താനാണെന്ന് തോന്നിയിട്ടുണ്ട്. സിനിമയാക്കിയ സാഹിത്യകൃതികളില്‍ അധികവും മമ്മൂട്ടി നായകന്‍ ആയതിനെക്കുറിച്ചു ചോദിച്ചപ്പോളാണ് അദ്ദേഹം ഇത് പറഞ്ഞത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.